SPORTS

നെറ്റ്സിൽ നീണ്ട പരിശീലനം, വൈഭവ് സൂര്യവംശിക്കു വേണ്ടി വീണ്ടും സഞ്ജുവിനെ ഒഴിവാക്കുമോ? ഗംഭീറും ശ്രേയസും ആശയക്കുഴപ്പത്തിൽ


ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ന് ന്യൂഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ആശയക്കുഴപ്പത്തിലാണ്. ഓപ്പണിങ്ങിൽ അഭിഷേക് ശർമയ്ക്കൊപ്പം ആരെ ഇറക്കണം? സീനിയർ താരം സഞ്ജു സാംസണും പതിനഞ്ചുകാരൻ താരം വൈഭവ് സൂര്യവംശിയുമാണ് ഓപ്പണിങ് സ്ലോട്ടിനായി അവകാശവാദം ഉന്നയിക്കുന്ന താരങ്ങൾ. ഏഷ്യൻ ഗെയിംസിനുള്ള ‘സിലക്‌ഷൻ ട്രയൽസാണ്’ അഫ്ഗാൻ പരമ്പര എന്നതിനാൽ, കൃത്യമായ കോംബിനേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്. മത്സരം രാത്രി 7.30 മുതൽ. സോണി ടെൻ ചാനലുകളിലും ഫാൻകോഡ് ആപ്പിലും തത്സമയം.വെള്ളിയാഴ്ച നടന്ന ടീം ഇന്ത്യയുടെ പരിശീലന സെഷനിൽ ഏറ്റവും കൂടുതൽ സമയം ബാറ്റ് ചെയ്തത് വൈഭവായിരുന്നു. ജസ്പ്രീത് ബുമ്രയുൾപ്പെടെയുള്ള പേസർമാർക്കെതിരെ വൈഭവിനെ ഏറെനേരം ബാറ്റ് ചെയ്യിപ്പിച്ച പരിശീലകൻ ഗംഭീർ, പതിനഞ്ചുകാരൻ താരത്തിന് അടിക്കടി നിർദേശങ്ങൾ നൽകി. ഇതോടെ, ഒന്നാം ട്വന്റി20യിൽ സഞ്ജുവിന് പകരം വൈഭവിനെ പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ. എന്നാൽ പരിശീലനത്തിനിടെ പരുക്കേറ്റ ഇഷാൻ കിഷന് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചാൽ, വിക്കറ്റ് കീപ്പറായി സഞ്ജുവിന് അവസരം ലഭിക്കും. തിലക് വർമ, ശ്രേയസ് അയ്യർ, ശിവം ദുബെ, അക്ഷർ പട്ടേൽ തുടങ്ങിയവർക്കാകും ബാറ്റിങ്ങിന്റെ ചുമതല. ബുമ്ര നയിക്കുന്ന ബോളിങ് നിരയ്ക്ക് അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയും കരുത്തുപകരും.അഫ്ഗാൻ പ്രതീക്ഷഇബ്രാഹിം സദ്രാന്റെ നേതൃത്വത്തിൽ എത്തുന്ന അഫ്ഗാൻ നിരയുടെ പ്രതീക്ഷ മുഴുവൻ റാഷിദ് ഖാൻ– മുജീബ് ഉർ റഹ്മാൻ– നൂർ അഹമ്മദ് സ്പിൻ ത്രയത്തിലാണ്. ഐപിഎലിൽ സ്ഥിരം സാന്നിധ്യമായ മൂവർക്കും ഇന്ത്യൻ പിച്ചിൽ അപരിചിതത്വമില്ല. ബാറ്റിങ്ങിൽ റഹ്മാനുല്ല ഗുർബാസ്, അസ്‌മത്തുല്ല ഒമർസായ്, മുഹമ്മദ് നബി തുടങ്ങിയവരുടെ ഫോം അഫ്ഗാന് നിർണായകമാകും.


Auto ⏭️

Back to top button