NEWS
അറബ് വ്യാപാരികൾ പരിചയപ്പെടുത്തിയ ‘ദം’ രീതി; ദിവസവും വിറ്റുപോകുന്നത് 500 കിലോ ബിരിയാണി

കോഴിക്കോട് ∙ കോഴിക്കോടിന്റെ കാറ്റിന് എന്നും ഒരു പ്രത്യേക രുചിമണമുണ്ട്. കടൽക്കാറ്റിനൊപ്പം അലിഞ്ഞുചേർന്ന നെയ്മണമുള്ള മുഹബത്തിന്റെ, ബിരിയാണിയുടെ മണം. ഈ മനം മയക്കുന്ന ഗന്ധത്തിനും രുചിക്കും പിന്നിൽ കനലെരിയുന്ന അടുക്കളകളിൽ സ്വയം ഉരുകിത്തീരുന്ന മനുഷ്യരുടെ അധ്വാനമുണ്ട്. നേരം പുലരും മുൻപേ തീജ്വാലകളുടെ ചൂടിലേക്ക് ഇവർ ഇറങ്ങുകയായി. ഒടുവിൽ ‘ദം’ തുറന്നു നാവിൻതുമ്പിൽ അലിയുന്നത് ഇവരുടെ അധ്വാനത്തിൽ പൊതിഞ്ഞ മുഹബത്താണ്. ദിവസവും 500 കിലോയോളം ബിരിയാണിയാണു തങ്ങളുടെ ഹോട്ടലുകളിൽ മാത്രം വിറ്റുപോകുന്നതെന്ന് കുറ്റിച്ചിറ ബിരിയാണി സെന്റർ പാർട്ണറും ഷെഫുമായ ഷമീർ ഖാൻ പറയുന്നു. സമുദ്ര വ്യാപാര കാലഘട്ടത്തിൽ അറബ് വ്യാപാരികൾ മാംസവും ഇറച്ചിയും ചേർത്തുള്ള വിഭവം, പാത്രത്തിനു മുകളിലും താഴെയും കനലുകൾ വച്ചു വേവിക്കുന്ന ‘ദം’ രീതി പരിചയപ്പെടുത്തി.
Fashion ⏭️


