മിന്നൽ പ്രളയത്തിന് പിന്നാലെ പത്തനംതിട്ട ജില്ലയിൽ പുതിയ ഭീഷണി, മനുഷ്യനും ജീവജാലങ്ങൾക്കും ഒരുപോലെ ഭീഷണി

പ്രതീകാത്മക ചിത്രം
പത്തനംതിട്ട : മിന്നൽ പ്രളയത്തിന് പിന്നാലെയുണ്ടായ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം മൂലം ജില്ലയിൽ ഉഷ്ണതരംഗ ഭീഷണി രൂക്ഷം. അൾട്രാവയലറ്റ് ഇൻഡക്സ് റെഡ് അലർട്ടിലേക്ക് കടക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. മനുഷ്യനും ജീവജാലങ്ങൾക്കും ഒരേപോലെ ഭീഷണിയാകുന്ന യു.വി തരംഗങ്ങൾ ആറ് മാസം മുമ്പ് സംസ്ഥാനത്ത് കൂടുതൽ രേഖപ്പെടുത്തിയത് കോന്നിയിലായിരുന്നെങ്കിൽ, കഴിഞ്ഞ ദിവസങ്ങളിൽ കോന്നി, റാന്നി, അടൂർ, തിരുവല്ല, കോഴഞ്ചേരി ഭാഗങ്ങളിൽ ഇത് റെഡ് അലർട്ടിലേക്ക് കടന്നു. 9.8 ആണ് ജില്ലയിൽ പലയിടങ്ങളിലും രേഖപ്പെടുത്തിയ യു.വി ഇൻഡക്സ്.
സംസ്ഥാനത്ത് അന്തരീക്ഷ താപനില അളക്കുന്ന 14 സ്റ്റേഷനുകളാണുള്ളത്. ഇതിൽ ഏറ്റവും ഉയർന്നത് രേഖപ്പെടുത്തുന്നത് പത്തനംതിട്ടയിലാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 38 – 39 ഡിഗ്രി സെൽഷ്യസിൽ വരെ എത്തി. ശരാശരി ഈ സമയങ്ങളിൽ 30- 32 ഡിഗ്രിയാണ് ഉണ്ടാകേണ്ടത്. രാത്രി താപനിലയും ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ചൂട് കൂടിയതോടെ ചർമ്മരോഗങ്ങളും പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയവയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇനിയും ചൂട് കനത്താൽ ദുരന്ത നിരവാരണ അതോറിറ്റി തുടർനടപടികൾ സ്വീകരിക്കും. നിർദേശങ്ങളും നിയന്ത്രണങ്ങളും കർശനമാക്കും.
കുതിച്ചുയർന്ന് താപനില
സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ടയെങ്കിലും ആഗസ്റ്റിൽ ഉണ്ടായ മിന്നൽ പ്രളയത്തിന് ശേഷം അന്തരീക്ഷ താപനില അപ്രതീക്ഷിതമായി ഉയരുകയാണ്. പകൽ സമയങ്ങളിൽ അസഹ്യമായ ചൂടുകാരണം പുറത്തിറങ്ങാൻ കഴിയാതായിരിക്കുന്നു. മനുഷ്യനും മറ്റുജീവജാലങ്ങൾക്കും ഇത് ഹാനികരമാണ്. മുൻ വർഷങ്ങളിൽ സെപ്തംബർ മാസങ്ങളിലെ താപനിലെ പരമാവധി 34 – 35 ഡിഗ്രി സെൽഷ്യസായിരുന്നു.
യു.വി ഇൻഡക്സ്
സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാ വയലറ്റ് (യു.വി) രശ്മികളുടെ തീവ്രത അളക്കുന്ന ഒരു അന്താരാഷ്ട്ര മാനദണ്ഡമാണ് യു.വി ഇൻഡക്സ്. 0 മുതൽ 11+ വരെയാണ് ഇതിന്റെ അളവ്.
അലർട്ടുകൾ ഇങ്ങനെ
0 – 2 : (സാധാരണ നില) : സുരക്ഷിതം.
3 – 5 : (മിതമായത്) : യെല്ലോ അലർട്ട്.
6 – 7 : (ഉയർന്നത്) : ഓറഞ്ച് അലർട്ട്.
8 – 10 : (വളരെ ഉയർന്നത്) : റെഡ് അലർട്ട്.
11+ (അതിതീവ്രം) : ആരോഗ്യ അടിയന്തരാവസ്ഥ.
മിന്നൽ പ്രളയത്തിന് പിന്നാലെയുള്ള പ്രതിഭാസം ആശങ്കാജനകമാണ്. ഉഷ്ടതരംഗ തോത് റെഡ് അലർട്ട് കടന്നാൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരും.
ആരോഗ്യവകുപ്പ് അധികൃതർ
RELATED TOPICS: PATHANAMTHITTA, PATHANAMTHITTA FLASH FLOOD, NEW THREAT, FLOOD AFTERMATH
News ⏭️

