LIFESTYLE

തക്കാളി വില കുത്തനെ ഇടിഞ്ഞപ്പോൾ നേട്ടം കൊയ്‌തത് ഇവ


തക്കാളി

കോലഞ്ചേരി: ഓണം കഴിഞ്ഞതോടെ പച്ചക്കറി വിലയിൽ വലിയ ചാഞ്ചാട്ടം. തക്കാളി വില കുത്തനെ ഇടിഞ്ഞതും സവാള വില വർദ്ധിച്ചതുമാണ് വിപണിയിലെ പ്രധാന മാറ്റം. തക്കാളി ചില്ലറവില പലയിടങ്ങളിലും കിലോയ്ക്ക് 22–30 രൂപ നിരക്കിലേക്ക് താഴ്ന്നപ്പോൾ സവാള വില 70 രൂപ പിന്നിട്ടു.

വിളവെടുപ്പ് കൂടിയതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് വർദ്ധിച്ചതുമാണ് തക്കാളി വില ഇടിയാൻ കാരണം.

പാലക്കാട് വേലന്താവളം വിപണിയിൽ 14 കിലോയുടെ തക്കാളിപ്പെട്ടിക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് 800 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, ഓഗസ്റ്റ് അവസാന വാരത്തിൽ മികച്ച ഇനത്തിന് പോലും 100–150 രൂപ മാത്രമാണ് ലഭിച്ചത്. കർഷകർക്ക് വിളവെടുപ്പിനും വിപണിയിലെത്തിക്കാനും വരുന്ന ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണിപ്പോൾ.

സവാളയുടെ കാര്യത്തിൽ നേർവിപരീതമാണ്. ലഭ്യതയിലുണ്ടായ കുറവും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമാകുന്നത്. സംസ്ഥാന ശരാശരി കണക്കിൽ വലിയ സവാളയുടെ വില 24ന് കിലോയ്ക്ക് 56 രൂപയായി ഉയർന്നിരുന്നു. ഒരു മാസം മുമ്പത്തെ ശരാശരി വിലയായ 38 – 36 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർദ്ധനയാണിത്.

താളംതെറ്റി  അടുക്കള ബഡ്ജറ്റ്

ഓണത്തിന് മുന്നോടിയായി പച്ചക്കറി വിലയിൽ പൊതുവെ വലിയ വർദ്ധനയുണ്ടായിരുന്നു. കനത്ത മഴയിൽ കൃഷിനാശം സംഭവിച്ചതും പ്രാദേശിക ഉൽപാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവിനെ ബാധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. ചില പച്ചക്കറികളുടെ വില ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 8 മുതൽ 30 രൂപ വരെ ഉയർന്നിരുന്നു. ഓണം കഴിഞ്ഞതോടെ ഉത്സവകാലത്തെ ഉയർന്ന ആവശ്യം കുറഞ്ഞതിനാൽ ചില ഇനങ്ങളുടെ വില താഴേക്ക് വരുന്നുണ്ട്.

തക്കാളി വിലയിടിവ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുമ്പോഴും കർഷകർക്ക് തിരിച്ചടിയാണ്. ഉത്പാദനച്ചെലവിന് അനുസരിച്ചുള്ള വില ലഭിക്കാത്തതിനാൽ കർഷകർ ആശങ്കയിലാണ്. വില ഇനിയും താഴ്ന്നാൽ കൃഷിയിൽ നിന്ന് പിന്മാറേണ്ട സാഹചര്യമുണ്ടാകുമെന്ന് ഇവർ പറയുന്നു.

സവാള വില ഉയരുന്നത് അടുക്കളച്ചെലവിനെ ബാധിക്കുകയാണ്. സാധാരണ കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഒഴിവാക്കാനാകാത്ത ഇനമായതിനാൽ സവാളയുടെ വിലവർദ്ധന കുടുംബബഡ്ജറ്റിനെ നേരിട്ട് ബാധിക്കും.
RELATED TOPICS: TOMATO PRICE, THAKKALI VILA, VEGETABLE PRICE HIKE, TOMATO PRIC EFALL


News ⏭️

Back to top button