മുഖ്യമന്ത്രിയെ ചേന്തിയിൽ തടഞ്ഞ സംഭവം; ഡിസിസി അംഗം അനിൽ കസ്റ്റഡിയിൽ

ചേന്തി അനിൽ, ഇന്നലെ മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞപ്പോൾ
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞുനിർത്തിയ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. ഡിസിസി അംഗമായ ചേന്തി അനിലിനെയാണ് ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇന്നലെ ചേന്തിയിൽ നടക്കാനിരുന്ന ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇയാൾ വാഹനവ്യൂഹം തടഞ്ഞത്.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. ‘എന്താ പ്രശ്‌നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ എന്നായിരുന്നു ചേന്തി അനിലിന്റെ മറുചോദ്യം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്‌ക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
അതേസമയം, ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി സമ്മതിച്ചതാണെന്നാണ് അനിൽ അവകാശപ്പെടുന്നത്. അവസാനനിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി. എന്നാൽ, ഉള്ളൂരിലെ കല്യാണ വീട്ടിലെത്തിയ മുഖ്യമന്ത്രി ചേന്തിയിലെ പരിപാടിയിൽ എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചത്. സംഘാടകർക്കൊപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയെന്നും ചേന്തി അനിൽ പറഞ്ഞു.
English Summary
A DCC member, Chenti Anil, was taken into custody in Thiruvananthapuram for obstructing Chief Minister V.D. Satheesan’s convoy. Anil protested the CM’s absence from a Chathaya Day event at Chempazhanthy Sree Narayana Gurukulam. He faces charges including obstructing official duty and unlawful detention, following a medical examination by police.
RELATED TOPICS: V D SATHEESAN, CHENTHI ANIL, CHIEF MINISTER VEHICLE STOPPED, THIRUVANANTHAPURAM NEWS, DCC MEMBER CUSTODY
Read News ⏭️


