ലെയ്ൻ ട്രാഫിക് : കർശന പരിശോധനയ്ക്ക് പൊലീസ്

തിരുവനന്തപുരം: ലെയ്ൻ ട്രാഫിക് ലംഘനങ്ങൾ തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ കർശന പരിശോധനയ്ക്ക് പൊലീസ്. കർശന മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കി. റോഡുകളിൽ, പ്രത്യേകിച്ച് നാഷണൽ ഹൈവേകളിൽ ഇരുചക്ര വാഹനയാത്രികർ റോഡിൻ്റ വലതുവശം ചേർന്നും മീഡിയനോട് ചേർന്നും വാഹനം ഓടിക്കുന്നത് വർദ്ധിച്ചുവരുന്നതായി പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് നിരീക്ഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നാഷണൽ ഹൈവേ ഉൾപ്പെടെയുള്ള റോഡുകളിൽ പാലിക്കേണ്ട ലെയ്ൻ ട്രാഫിക് കാര്യക്ഷമമായി പാലിക്കണമെന്ന് നിർദ്ദേശിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ, വാട്ട്സാപ്പ് നമ്പറിൽ(974700 1099) ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവ സഹിതം അറിയിക്കണം.
ലെയ്ൻ ട്രാഫിക് പ്രധാനം
സാവധാനം പോകുന്ന വാഹനങ്ങളും ഭാരമേറിയ വാഹനങ്ങളും എപ്പോഴും റോഡിന്റെ ഇടതുവശത്തുള്ള ലെയ്ൻ ഉപയോഗിക്കണം.
വേഗം പോകുന്ന വാഹനങ്ങൾക്കാണ് മദ്ധ്യഭാഗത്തെ ലെയ്ൻ.
മറ്റു വാഹനങ്ങളെ മറികടക്കാൻ മാത്രമാണ് വലതുവശത്തെ ലെയ്ൻ. മറികടന്ന ശേഷം വീണ്ടും പഴയ ലെയ്നിലേക്ക് മാറണം.
ലെയ്ൻ മാറുന്നതിന് മുമ്പായി ഇൻഡിക്കേറ്റർ ഉപയോഗിക്കണം. റിയർവ്യൂമിററും സൈഡ് മിററും ഉപയോഗിച്ച് പിന്നിൽ നിന്നും വശങ്ങളിൽ നിന്നുമുളള വാഹനങ്ങൾ ശ്രദ്ധിക്കണം
കൃത്യമായ അകലം പാലിച്ചേ ലെയ്ൻ മാറാവൂ.
ഇവിടങ്ങളിൽ ലെയ്ൻ മാറരുത്
മുറിഞ്ഞ വെള്ള വരകളുള്ള ഇടങ്ങളിൽ സുരക്ഷിതമെങ്കിൽ ലെയ്ൻ മാറാം.
മുറിയാത്ത വെള്ള വരകളുള്ള ഇടങ്ങളിൽ ലെയ്ൻ മാറരുത്.
മഞ്ഞവരകളുള്ള ഇടങ്ങളിൽ മറികടക്കുന്നത് ഒഴിവാക്കുക.
ജംഗ്ഷനുകളിലും സീബ്ര ക്രോസിംഗുകളിലും ലെയ്ൻ മാറരുത്.


