LIFESTYLE

പൂക്കൾ മുതൽ പച്ചക്കറികൾ വരെ,​ മണ്ണിൽ പൊന്നുവിളയിച്ച് സുരേന്ദ്രൻ


സുരേന്ദ്രൻ മക്കൾക്കൊപ്പം

വർക്കല: നാടൻ വിഷരഹിത കാർഷിക വിളകൾ ഉത്പാദിപ്പിച്ച് വിജയം കൊയ്ത് സുരേന്ദ്രൻ. ഇടവ വെൺകുളം മേക്കുളം ചൂളയിൽ ഗൗരീന്ദ്രത്തിലെ സുരേന്ദ്രനാണ്,രണ്ട് ഏക്കറോളം വരുന്ന സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നത്.ഇക്കുറി കൃഷിഭവൻ നൽകിയ 1500 ചെണ്ടുമല്ലി തൈകളാണ് നട്ടത്.വിളവെടുപ്പിന്റെ ഉദ്ഘാടനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതുമോഹൻ നിർവഹിച്ചു.

വിളവെടുക്കുന്ന പൂക്കൾ സ്വന്തം പച്ചക്കറി സ്റ്റാളായ വെൺകുളം പബ്ലിക് മാർക്കറ്റിന് സമീപത്തുള്ള നാടൻ വിപണിയിലൂടെയും,പഞ്ചായത്തിലെ ഓണസമൃദ്ധി മാർക്കറ്റിലൂടെയും വിറ്റഴിക്കാനാണ് തീരുമാനം.

പൂക്കൃഷിക്ക് പുറമെ പയർ,പടവലം,കുക്കുംബർ,ചേന,പാവൽ,കോവൽ,കുമ്പളം,വഴുതന,വെണ്ട,ചീര, പപ്പായ,വാഴ തുടങ്ങിയവയും സുരേന്ദ്രൻ കൃഷി ചെയ്യുന്നുണ്ട്.ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിക്കാറുള്ളത്.റോക്കറ്റ് പയർ,ഇല്ലികൊമ്പൽ വഴുതന, വേങ്ങേരി വഴുതന,മഞ്ചേരി കുള്ളൻ ഏത്തൻ,സ്വർണ മുഖി ഏത്തൻ,കിന്റൽ ഏത്തൻ, പാളയംകോടൻ, ഞാലിപ്പൂവൻ, റോബസ്റ്റ, മോറിസ്, പച്ചചിങ്ങൻ, മൊന്തൻ, മഞ്ഞ റോബസ്റ്റ, ആനക്കൊമ്പൻ വെണ്ട, സാമ്രാട്ട് വെണ്ട, വെള്ള വെണ്ട, റമ്പൂട്ടാൻ, റെഡ്ലേഡി പപ്പായ, മാലി മുളക് എന്നിവയൊക്കെ സുരേന്ദ്രന്റെ കൃഷിയിടത്തിലുണ്ട്.

വർഷത്തിൽ ആറുമാസം മുഴുവൻ ചീരക്കൃഷിയാണ്.കുടുംബസമേതമാണ് സുരേന്ദ്രൻ ഇവയൊക്കെ പരിപാലിക്കുന്നത്.കൃഷിയിടം ഒരുക്കുന്നതിന് സഹായിക്കാൻ ഒരാളുണ്ട്.മോട്ടോർ ഉപയോഗിച്ച് സ്പിങ്ളർ സംവിധാനമാണ് ജലസേചനത്തിന് ഒരുക്കിയിരിക്കുന്നത്.ഇതിനായുള്ള പ്ലംബിംഗ് ജോലികളൊക്കെ സുരേന്ദ്രൻ തന്നെയാണ് ചെയ്യാറുള്ളത്.കുളം,കിണർ,കുഴൽക്കിണർ എന്നിവയിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് ജലസേചന സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

ഇടവയിലെ മികച്ച കർഷകനായി സുരേന്ദ്രനെ കൃഷിഭവൻ ആദരിച്ചിട്ടുണ്ട്. ഭാര്യ രേവതിയും രണ്ടു മക്കളും അടങ്ങിയതാണ് സുരേന്ദ്രന്റെ കുടുംബം. ഇടവ എം ആർ.എം.കെ.എം.എം.എച്ച്.എസ്.എസിൽ പ്ലസ് വണ്ണിൽ പഠിക്കുന്ന ഗൗരീന്ദ്രയും,വെൺകുളം എൽ.വി യു.പി.എസിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഹരീന്ദ്രയും, ഇടവ കൃഷിഭവന്റെ മികച്ച വിദ്യാർത്ഥി കർഷക അനുമോദനം ലഭിച്ചവരാണ്.


News ⏭️

Back to top button