NEWS
കൊലപാതകത്തിന്റെ പിറ്റേ ദിവസം 3 ആൺകുട്ടികളും പൊലീസിനെ കാണാനെത്തി; സുഹൃത്തിനൊപ്പം വീടു വിട്ടിറങ്ങിയ 19 കാരിയും

ആലപ്പുഴ ∙ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മൂന്ന് ആൺകുട്ടികളും കൃത്യം നടന്നതിന്റെ പിറ്റേ ദിവസം മറ്റൊരു ആവശ്യത്തിന് കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായി കണ്ടെത്തി. ഇത്രയും ചെറിയ പ്രായത്തിൽ ക്രൂരമായ കൊലപാതകം നടത്തിയതിന്റെ ഭാവഭേദമില്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റമെന്നു പൊലീസ് പറയുന്നു.15നു രാത്രി കൊല നടത്തിയ ശേഷം മൂന്നു പേരും 16ന് പുലർച്ചെയാണു പരവൂരിലെത്തിയത്. കരുവാറ്റയിൽ നിന്നു കവർന്ന സ്വർണാഭരണങ്ങളിൽ പെട്ട ഒരു മാല പണയം വയ്ക്കുന്നതിനായി പരവൂർ കല്ലുങ്കുന്ന് സ്വദേശിയായ സുഹൃത്തിനെ ഏൽപിച്ചു. ഇതേ ദിവസമാണു പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശിനിയായ പത്തൊൻപതുകാരി ഈ സുഹൃത്തിനൊപ്പം വീടു വിട്ടിറങ്ങിയത്.∙ പൊലീസിനു മുന്നിൽ പറഞ്ഞത് ഒരേ കഥ കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ പിടിയിലായാലും അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ തിരക്കഥ തയാറാക്കിയിരുന്നെന്നു പൊലീസ്. പൊലീസിന്റെ ചോദ്യങ്ങൾക്കു നൽകേണ്ട മറുപടി ഇവർ കൃത്യമായി തയാറാക്കിയിരുന്നു. മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്നാണ് മൂന്ന് ആൺകുട്ടികളെയും പ്രത്യേക അന്വേഷണ സംഘം ഒരേ സമയം പിടികൂടിയത്. പരസ്പരം ബന്ധപ്പെടാൻ സമയം ലഭിക്കാതിരുന്നിട്ടും മൂവരും പൊലീസിനു മുന്നിൽ ഒരേ കഥ തന്നെ ആവർത്തിച്ചു.
Fashion ⏭️


