ആയുർവേദ ഡിപ്ളോമപിന്നാക്ക വിഭാഗത്തിന്റെ വയസിളവ് അട്ടിമറിച്ചു

തിരുവനന്തപുരം: ആയുഷ് വകുപ്പിന് കീഴിലുള്ള ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ നഴ്സിംഗ്, ഫാർമസി, തെറാപ്പി ഡിപ്ളോമ കോഴ്സുകളിലെ പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങൾക്ക് (എസ്.ഇ.ബി.സി, ഒ.ഇ.സി) അർഹതപ്പെട്ട മൂന്ന് വർഷത്തെ പ്രായപരിധി ഇളവ് നിഷേധിച്ചു. സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പകരം പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ കോഴ്സുകളിലാണ് വിവേചനം.
സംസ്ഥാനത്തെ മൂന്ന് സർക്കാർ, രണ്ട് എയ്ഡഡ് ആയുർവേദ കോളേജുകൾ, ഒരു സർക്കാർ പൊതുമേഖലാ സ്ഥാപനം, 17 സ്വാശ്രയ ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിലേക്കാണ് ഡിപ്ളോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചത്. ഇതുസംബന്ധിച്ച ഉത്തരവിനൊപ്പം ആയുഷ് വകുപ്പ് ജോയിന്റ് സെക്രട്ടറി ഇക്കഴിഞ്ഞ ജൂൺ 27ന് ഇറക്കിയ പ്രോസ്‌പെക്ടസിലാണ് പ്രായപരിധി ഇളവിൽ നിന്ന് പിന്നാക്കക്കാരെ തഴഞ്ഞത്.
സംവരണ തത്വമനുസരിച്ച് പിന്നാക്ക, മറ്റ് പിന്നാക്ക സമുദായങ്ങൾക്ക് പ്രായപരിധിയിൽ മൂന്ന് വർഷത്തെയും, പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷത്തെയും ഇളവാണ് അനുവദിക്കാറുള്ളത്. പ്രോസ്പെക്ടസ് പ്രകാരം 33 വയസാണ് പൊതു വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി. പട്ടികജാതി-പട്ടിക വർഗക്കാർക്ക് അഞ്ച് വർഷത്തെയും (38 വയസ്),വിമുക്ത ഭടന്മാർക്ക് ഏഴ് വർഷത്തെയും (40 വയസ്) ഇളവ് പ്രോസ്പെക്ടസിൽ നിഷ്കർഷിച്ചിട്ടുണ്ട്.
അതേസമയം, പിന്നാക്ക വിഭാഗങ്ങളെ വയസിളവിൽ നിന്ന് പാടെ ഒഴിവാക്കി. ഇതനുസരിച്ച് അവർക്കും അപേക്ഷിക്കാനുള്ള പ്രായപരിധി പൊതു വിഭാഗത്തിനുള്ളതു പോലെ 33
വയസാക്കി.
എൽ.ബി.എസിന്റെ
പിഴവെന്ന്
പ്രോസ്‌പെക്ടസ് തയ്യാറാക്കിയ എൽ.ബി.എസിനാണ് പിഴവ് പറ്റിയതെന്നും, സർക്കാർ അംഗീകാരം നൽകിയ പ്രോസ്പെക്ടസാണ് പ്രസിദ്ധപ്പെടുത്തിയതെന്നുമാണ് ഇതുസംബന്ധിച്ച് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിശദീകരണം. അതേസമയം, പിന്നാക്ക വിഭാഗക്കാർക്ക് അർഹതപ്പെട്ട വയസിളവ് അനുവദിക്കാനും, അപേക്ഷിക്കാനുള്ള
തീയതി നീട്ടാനും സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.


