എട്ട് വയസുകാരനെ പീഡിപ്പിച്ചെന്ന് വ്യാജപരാതി; 21കാരിക്കെതിരായ പോക്‌സോക്കേസ് അവസാനിപ്പിക്കാമെന്ന് കോടതി

പ്രതീകാത്മക ചിത്രം
കൊച്ചി: എട്ടുവയസുകാരനെ 21-കാരി ലൈംഗികാതിക്രമത്തിന് ഇരാക്കിയെന്ന കേസിൽ യുവതി നിരപരാധിയെന്ന് കണ്ടെത്തൽ. ഇതോടെ കുറ്റാരോപിതയ്‌ക്കെതിരെയുള്ള തുടർനടപടികൾ അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്‌ജി എ. സമീറാണ് തുടർനടപടികൾ അവസാനിപ്പിക്കാൻ പൊലീസിന് അനുമതി നൽകിയത്. പോക്‌സോ നിയമം നിലവിൽ വന്നശേഷം ജില്ലയിൽ ഇതാദ്യമായാണ് കോടതിയിലെത്തിയ കേസ് വ്യാജമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
2021 ഏപ്രിൽ 25 മുതൽ മേയ് ഒന്നുവരെയുള്ള കാലയളവിൽ യുവതി നിരന്തരമായി എട്ടുവയസുകാരനോട് ലൈംഗികാതിക്രമം നടത്തിയിരുന്നതായാണ് പരാതിയിൽ പറയുന്നത്. 2022 സെപ്‌തംബർ നാലിനാണ് ഉരുളൻതള്ളി സ്വദേശിനിയായ അമ്മ പൊലീസിൽ പരാതി നൽകിയത്. ഇവരുടെ ബന്ധുവായ യുവാവിനെതിരെ പരാതിനൽകിയതിലുള്ള വിരോധമാണ് യുവതിക്കെതിരെ വ്യാജപരാതി നൽകാൻ കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആ കേസിൽ യുവാവിനെ കോടതി ശിക്ഷിച്ചിരുന്നു.
പരാതിക്കാരായ ആൺകുട്ടിയുടെയും അമ്മയുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിന് സംശയം തോന്നാൻ ഇടയാക്കിയത്. പീഡനം നടന്നുവെന്ന് പറയുന്ന വീട്ടിലല്ല പരാതിക്കാർ താമസിച്ചിരുന്നത് അവിടേയ്‌ക്ക് യുവതി എത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതിനുപിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.


