NEWS

കെഎസ്ആർടിസിക്ക് കോടികൾ നേടിക്കൊടുത്ത ‘ഐഡിയ’; ഇപ്പോൾ നഷ്ടത്തിൽ കൂപ്പുകുത്തി, കാരണം

പ്രതീകാത്മക ചിത്രം

കൊല്ലം: കെ.എസ്.ആർ.ടി.സിക്ക് കോടികൾ നേടിക്കൊടുത്ത കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് ജില്ലയിൽ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. കെ.എസ്.ആർ.ടി.സി നേരിട്ട് നടത്തിയപ്പോൾ കൊല്ലത്ത് പ്രതിദിനം 20000 രൂപ കളക്ഷൻ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ വരുമാനം 5000 രൂപയിൽ താഴെയായി. കൂടാതെ ഡിപ്പോ നവീകരണത്തിനായി കെട്ടിടം പൊളിക്കുന്നതോടെ ഓഫീസ് എങ്ങോട്ട് മാറ്റുമെന്നതിലും ധാരണയായില്ല.

500 രൂപ ദിവസക്കൂലിക്ക് ഒരാൾ മാത്രമാണ് നിലവിൽ കൊല്ലം ഡിപ്പോയിൽ ജോലിക്കുള്ളത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ കൗണ്ടറുകളിലും വരുമാനം കുത്തനെ ഇടിഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കൊറിയർ സർവീസ് 2025 സെപ്തംബറിൽ സ്വകാര്യവത്കരിച്ചതോടെയാണ് ജില്ലയിലുൾപ്പടെ പ്രവർത്തനം താളംതെറ്റിയത്.

19.85 ശതമാനം കമ്മിഷനിൽ അഞ്ച് വർഷത്തേക്ക് ആന്ധ്രാപ്രദേശ് ആസ്ഥാനമായ സിംഘു സൊല്യൂഷൻസിനാണ് നടത്തിപ്പ് ചുമതല. കാര്യക്ഷമത കൂട്ടാൻ പിക്ക് അപ്പ്, ഡോർ ഡെലിവറി സംവിധാനങ്ങൾ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും പരീക്ഷണമല്ലാതെ 11 മാസം കഴിഞ്ഞിട്ടും യാതൊന്നും നടന്നില്ല. സ്വകാര്യ കമ്പനിയുടെ ബില്ലിംഗ് സോഫ്ട്‌വെയർ ഉപയോഗിക്കുന്നതിനാൽ കെ.എസ്.ആർ.ടി.സിക്ക് നിലവിൽ യഥാർത്ഥ കളക്ഷൻ വിവരവും ലഭ്യമല്ല.

ജില്ലയിൽ മാത്രം പ്രതിദിനം 2000 പാഴ്സലുകളാണ് നേരത്തെ കൈകാര്യം ചെയ്തിരുന്നത്. പാഴ്സൽ നീക്കത്തിന് റൂട്ട് ബസുകൾ തന്നെ ഉപയോഗിച്ചതിനാൽ അധിക ചെലവും ഇല്ലായിരുന്നു. സ്വകാര്യ കൊറിയറുകളേക്കാൾ 30 ശതമാനം കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിൽ കേരളത്തിൽ എവിടെയും ഡെലിവറി നൽകിയിരുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. ഇതാണിപ്പോൾ പെരുവഴിയിലായത്.

പ്രവർത്തനസമയം കുറഞ്ഞു, വരുമാനം ഇടിഞ്ഞു

 സ്വകാര്യ കമ്പനിക്ക് കൈമാറിയതോടെ പ്രവർത്തനം താളം തെറ്റി

 കൊല്ലത്ത് മാത്രമല്ല, സംസ്ഥാനത്തെല്ലായിടത്തും സമാന അവസ്ഥ

 44 കൗണ്ടറുകളിൽ പ്രവർത്തിക്കുന്നത് 35 എണ്ണത്തിൽ താഴെ

 നേരത്തെ 15 ഡിപ്പോകളിൽ 24 മണിക്കൂർ സേവനം

 ഇതിപ്പോൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകളിൽ മാത്രമായി ചുരുങ്ങി

 മറ്റിടങ്ങളിൽ പ്രവർത്തനം രാത്രി എട്ടുവരെ

 ശമ്പളം മുടങ്ങിയതോടെ പലയിടത്തും ജീവനക്കാർ എത്തുന്നില്ല

 പാലക്കാടും കോഴിക്കോടും പ്രതിസന്ധി

 കേരളത്തിന് പുറത്ത് കോയമ്പത്തൂരിലും നാഗർകോവിലിലും മാത്രമാണ് കൗണ്ടറുകളുള്ളത്

ആരംഭിച്ചത്

2023 ജൂണിൽ

ആദ്യവർഷം വരുമാനം

₹ 1.5 കോടി

2024-25 സാമ്പത്തിക വർഷം

₹ 5 കോടി

ടിക്കറ്റിതര വരുമാനത്തിൽ കോർപ്പറേഷന് വലിയ ലാഭം നേടിക്കൊടുത്ത പദ്ധതിയാണ് ഇപ്പോൾ തകർന്നടിഞ്ഞത്. സ്വകാര്യവത്കരണം മാറ്റി കോർപ്പറേഷൻ നേരിട്ട് നടത്തണം.

ജീവനക്കാർ
RELATED TOPICS: KSRTC COURIER SERVICE, KSRTC LOGISTICS, KSRTC NEWS, KSRTC COURIER LOSS, KSRTC COURIER SERVICE KERALA

Read News ⏭️

Back to top button