ഓണത്തിന് മുൻപേ മലയാളിയുടെ പോക്കറ്റ് കീറും, ഇഞ്ചിക്കും വെളുത്തുള്ളിക്കും തീ വില

കോഴിക്കോട്: ഓണത്തിനുള്ള ഒരുക്കം തുടങ്ങും മുമ്പേ മലയാളിയുടെ പോക്കറ്ര് കീറുന്ന വിലക്കയറ്റം. പച്ചക്കറി, പലവ്യഞ്ജനങ്ങൾ, മത്സ്യം മാംസം മുട്ട തുടങ്ങിയ അവശ്യസാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ്. ജീവിതഭാരം കൂടിക്കൂടിവരുന്ന സാധാരണക്കാരന് മുന്നിൽ ഇനി ഓണക്കാല വിപണിയും വലിയ വെല്ലുവിളിയായേക്കും. വാണിജ്യ പാചകവാതകത്തിന്റെ വിലവർദ്ധനയെ തുടർന്ന് ഹോട്ടൽ ഭക്ഷണത്തിന് വില കൂടിയതിന് പിന്നാലെയാണ് സാധനവിലയിലെ ഈ കുതിപ്പ്.
പൊള്ളുന്നു, അരിയും പച്ചക്കറിയും
പച്ചക്കറി വിപണിയിലും ആശ്വാസമില്ല. ഒരാഴ്ചയ്ക്കിടെ പല ഇനങ്ങൾക്കും കിലോയ്ക്ക് 10 മുതൽ 20 രൂപ വരെയാണ് വില ഉയർന്നത്. ഇഞ്ചിക്കും മുരിങ്ങാക്കായയ്ക്കും വെളുത്തുള്ളിക്കുമാണ് തീ വില. രണ്ടാഴ്ച മുമ്പു വരെ കിലോയ്ക്ക് 30-35 രൂപയായിരുന്ന മുരിങ്ങക്കായ 60-70 രൂപയ്ക്കാണ് പാളയത്തെ മൊത്തവ്യാപാര കേന്ദ്രത്തിലെത്തുന്നത്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 80 രൂപയാവും. ഇഞ്ചി 60–70 രൂപയിൽ നിന്ന് 100 മുതൽ 150 രൂപവരെയെത്തി. വെളുത്തുള്ളി 120–130 രൂപയിൽ നിന്ന് 200 രൂപയിലെത്തി. ബീൻസ് കിലോയ്ക്ക് 40–50 രൂപയിൽ നിന്ന് 80 രൂപയായി.
കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, കോവയ്ക്ക, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. ഇന്ധനവിലയിലെ വർദ്ധന, ഉത്പ്പാദനക്കുറവ്, അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞത് എന്നിവയാണ് പ്രധാന കാരണം. പലവ്യഞ്ജനങ്ങളുടെ സ്ഥിതിയും സമാനമാണ്. അരിക്ക് കിലോയ്ക്ക് രണ്ടുമുതൽ മൂന്നുരൂപവരെ വർദ്ധിച്ചു. പഞ്ചസാര ഉൾപ്പെടെയുള്ള മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്.
എട്ടിലെത്തി, മുട്ട
ട്രോളിംഗ് നിരോധനം ആരംഭിച്ചതുമുതൽ മത്സ്യം, മാസം, മുട്ട എന്നിവയ്ക്ക് പൊളളുന്ന വിലയാണ്. മത്തി കിലോയ്ക്ക് 150 മുതൽ 300 രൂപവരെയും, അയല 280 മുതൽ 400 രൂപവരെയും, വലിയ ചെമ്മീൻ 400 മുതൽ 450 രൂപവരെയും എത്തിയിട്ടുണ്ട്. ലഭ്യതയും പ്രദേശവും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ട്. മാംസവിപണിയിലും സ്ഥിതി വ്യത്യസ്തമല്ല.ചിക്കൻ ഒരു കിലോ 300 രൂപയാണ്. ലോഗോണിന് 280 രൂപയുമുണ്ട്. ആട്ടിറച്ചി 1000 രൂപയിലെത്തി. ബീഫ് എല്ലുള്ളത് 360ൽ നിന്ന് 400ഉം എല്ലില്ലാത്തത് 420ൽ നിന്ന് 460തുമായി. മുട്ടവിലയും കുതിച്ചുയരുകയാണ്. അഞ്ചുരൂപയുണ്ടായിരുന്ന മുട്ടയുടെ ചില്ലറവില കഴിഞ്ഞ കുറച്ചുനാളായി ഏഴുരൂപയോടടുത്തുനിന്നെങ്കിലും ഇപ്പോൾ 8.50 വരെയായി. മൊത്തവില എട്ടുരൂപയാണ്. കോഴിത്തീറ്റയുടെ വില വർദ്ധിച്ചതാണ് പ്രധാന കാരണം. സോയാബീൻ, ചോളം, തവിട് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെയും ഇന്ധനവില വർദ്ധനയെ തുടർന്ന് ഒരു മാസത്തിനിടെ ഒരു ചാക്ക് തീറ്റയ്ക്ക് 450 മുതൽ 500 രൂപവരെ അധികമായി.
ചിക്കൻ(കിലോ)……280-300
ബീഫ്……എല്ലുള്ളത്……400
എല്ലില്ലാത്തത്……460
മട്ടൻ……….1000
മുട്ട………………8രൂപ
News ⏭️


