NEWS

ചെന്താമരയെ സഹായിച്ചത് ആ പഴുത്: ജാമ്യം ലംഘിച്ചാൽ 3 കൊല്ലം ജയിലിൽ; തുടർനടപടി എടുക്കുമെന്ന് രമേശ് ചെന്നിത്തല


കോട്ടയം ∙ ആദ്യത്തെ കൊലപാതകത്തിനു ശേഷം ജാമ്യം ലഭിച്ചിരുന്നില്ലെങ്കിൽ ചെന്താമരയുടെ രണ്ടാമത്തെ ഇരട്ടക്കൊല തടയാൻ‌ കഴിയുമായിരുന്നോ? ചെന്താമരയുടെ കൊലപാതക പരമ്പരകൾ ജാമ്യ വ്യവസ്ഥയിലെ പഴുതുകളെക്കുറിച്ച് പൊലീസിനെ പഠിപ്പിച്ചു. നിയമത്തിലെ പഴുതടച്ചാൽ ഗൗരവമായ കുറ്റങ്ങൾ ചെയ്യുന്നവർ ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ അവരെ അറസ്റ്റു ചെയ്യാനും കടുത്ത ശിക്ഷ നൽകാനും കഴിയും.ആദ്യകൊലയ്ക്കു ശേഷം ജാമ്യത്തിലിറങ്ങിയ ചെന്താമര പിന്നീടാണ് ഇരട്ടക്കൊല നടത്തിയത്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്നത് കോഗ്‌നിസിബിൾ (തിരിച്ചറിയാവുന്ന കുറ്റങ്ങൾ) കുറ്റങ്ങളായി കണക്കാക്കി തുടർനടപടി എടുക്കുന്നതിന് കേരള പൊലീസ് ആക്ട് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ റേഞ്ച് ഡിഐജി 2025ൽ റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യം പഠിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗൗരവമായ കുറ്റകൃത്യങ്ങളിൽ നൽകുന്ന ജാമ്യം ലംഘിച്ചാൽ 3 കൊല്ലം ശിക്ഷയും പിഴയും നൽകണമെന്നാണ് പൊലീസിന്റെ ശുപാർശ. കേരള പൊലീസ് ആക്ട് ഭേദഗതിയിലൂടെ ഇത് നടപ്പാക്കാം. സാധാരണ ജാമ്യം (സിആർ‌പിസി 437), മുൻകൂർ ജാമ്യം (438), ഹൈക്കോടതി, സെഷൻസ് കോടതി നൽകുന്ന ജാമ്യം (439), ഭാരതീയ ന്യായ വ്യവസ്ഥയിൽ ലഭിക്കുന്ന ജാമ്യങ്ങൾ (480,482,483) എന്നിവയിൽ നിലവിൽ നിയന്ത്രിത ജാമ്യവ്യവസ്ഥയുണ്ട്. കേസ് അന്വേഷണത്തിനിടെ കുറ്റാരോപിതർ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് തടയുന്നതിനും തെളിവുകൾ നശിപ്പിക്കാതിരിക്കാനും വേണ്ടിയാണിത്. ഈ വ്യവസ്ഥകൾ ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാക്കിയാൽ ജാമ്യം ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയുമെന്ന് പൊലീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമ വകുപ്പാണ് തുടർ നടപടി എടുക്കേണ്ടത്. പൊലീസ് ശുപാർശ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും തുടർ നടപടികൾ വേഗത്തിലാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും പറഞ്ഞു.


Fashion ⏭️

Back to top button