ഒളിവിൽ കഴിഞ്ഞത് രൂപം മാറി; ഡോ. റാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

ക്രൈംബ്രാഞ്ച് എസിപി കെവി വേണുഗോപാൽ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റാമിനെ വൈദ്യപരിശോധനകൾക്ക് ശേഷം ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. കണ്ണൂരിലെത്തിച്ച ഡോറാമിനെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും ക്രൈംബ്രാഞ്ച് എസ്പി കെവി വേണുഗോപാൽ അറിയിച്ചു.
സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനുപിന്നാലെ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് നിയോഗിച്ച പ്രത്യേകസംഘമാണ് ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്തത്. കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നതെന്നും കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിനുശേഷമേ വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു. കോടതി പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒളിവിൽ കഴിയുന്നതിനായി ഡോ.റാം താടിവളർത്തി രൂപം മാറിയതായാണ് വിവരം. കുടകിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. റാമിനെ പിടികൂടാൻ വൈകുന്നതുമായി ബന്ധപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് നടന്നത്. സുപ്രീംകോടതി പോലും മുൻകൂർ ജാമ്യം നിഷേധിച്ചയാളെ അറസ്റ്റ് ചെയ്യാൻ ഇത്രയും കാലതാമസം എടുക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. രൂക്ഷഭാഷയിലായിരുന്നു കോടതിയുടെ വിമർശനം.


