NEWS
ബിജെപി കൗൺസിലർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ? കോടതി വിധി ഇന്ന്

കൊച്ചി ∙ കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ.സുഗതനെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യിക്കുന്ന കാര്യത്തിൽ രണ്ടു മണിക്ക് തീരുമാനം. ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപ്രകാരം തെറ്റല്ലെന്നും ജനവിധി മാനിക്കേണ്ടതുണ്ടെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. സത്യപ്രതിജ്ഞയ്ക്ക് ജയിലിൽ സൗകര്യമൊരുക്കുന്നതു സംബന്ധിച്ച് രണ്ടു മണിക്ക് വ്യക്തമാക്കാമെന്നും ഈ ചടങ്ങിൽ അംഗീകൃത മാധ്യമങ്ങളെ പങ്കെടുപ്പിക്കണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. നേരത്തെ ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.സത്യപ്രതിജ്ഞ ചെയ്യുന്നതിന് ജയിലിൽനിന്ന് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്നും കാപ്പ ചുമത്തി ജയിലിൽ അടച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്യാനാകുന്നില്ലെന്നും ജാമ്യാപേക്ഷയിൽ സുഗതൻ വ്യക്തമാക്കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞു. സുഗതനെതിരെ കാപ്പ ചുമത്തുന്നത് അടക്കമുള്ള കേസുകൾ റജിസ്റ്റർ ചെയ്തത് തിരഞ്ഞെടുപ്പിന് മുൻപല്ലേ എന്ന് കോടതി ആരാഞ്ഞു. നാമനിർദേശ പത്രികയിൽ കേസ് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ലേ എന്നും, തിരഞ്ഞെടുപ്പിൽ സുഗതൻ വിജയിച്ച സാഹചര്യത്തിൽ ജനവിധി മാനിക്കേണ്ടേ എന്നും കോടതി ചോദിച്ചു.
Source link


