350 രൂപയുടെ റംബൂട്ടാന് വില 150ലും താഴെ, വില കുത്തനെ ഇടിഞ്ഞതിന്റെ പിന്നിൽ

കോട്ടയം : വിളവെടുപ്പ് സീസണിൽ വില കുത്തനെ ഇടിഞ്ഞതിന്റെ ആഘാതത്തിലാണ് ജില്ലയിലെ റംബൂട്ടാൻ കർഷകർ.
ഒരുകാലത്ത് കിലോയ്ക്ക് 350 രൂപ വരെ ലഭിച്ചിരുന്ന റംബുട്ടാന് ഇപ്പോൾ 150 ൽ താഴെയാണ് വില. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥ. ഉയർന്ന വില പ്രതീക്ഷിച്ച് റബർ വെട്ടിമാറ്റി റംബൂട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞവർക്കാണ് അമളി പറ്റിയത്. കിലോയ്ക്ക് കുറഞ്ഞത് 180 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടം ഒഴിവാക്കാനാകൂവെന്ന് കർഷകർ പറയുന്നു. റോഡരികിലെ വില്പനശാലകളിൽ പോലും പരമാവധി 160 രൂപ മാത്രമാണ് ലഭിക്കുന്നത്. കങ്ങഴ, പത്തനാട്, മണിമല, അയർക്കുന്നം, മണർകാട് തുടങ്ങിയ മേഖലകളിൽ നിരവധിപ്പേരാണ് കൃഷിയിറക്കിയിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മികച്ച രീതിയിൽ കായ്ഫലം ലഭിച്ചിരുന്നു.സാധാരണ വിളയും മുന്നേ വില ഉറപ്പിച്ച് അഡ്വാൻസും നൽകി മരങ്ങൾ വലയിട്ട് മൂടുകയാണ് പതിവ്. ഇത്തവണ കച്ചവടക്കാരെത്തിയില്ല. വലയിട്ട തോട്ടങ്ങളും കുറവാണ്.
വ്യാജപ്രചാരണം വിനയായി
വിളവെടുപ്പ് സീസണിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ റംബൂട്ടാനെതിരെ ബോധപൂർവമായ പ്രചാരണങ്ങൾ നടക്കുന്നതായും ഇത് ആവശ്യകത കുറയ്ക്കാൻ കാരണമായതായും കച്ചവടക്കാർ ആരോപിക്കുന്നു. മലബാർ മേഖലയിലാണ് ഇത് കൂടുതൽ. നിപ വ്യാപനകാലത്ത് റംബൂട്ടാൻ കഴിച്ചതാണ് രോഗകാരണമെന്ന തരത്തിലായിരുന്നു വ്യാജപ്രചാരണം. പിന്നീട്, നടത്തിയ പരിശോധനകളിൽ ഇത്തരമൊരു ബന്ധമില്ലെന്ന് വ്യക്തമായെങ്കിലും ഇത് വീണ്ടും തുടരുകയാണ്. വ്യാപാരികൾ പഴങ്ങൾ ശേഖരിക്കാൻ തയ്യാറാകാത്തതിനാൽ ചെറുകിട കർഷകർ സ്വന്തം നിലയ്ക്ക് റോഡരികിൽ എത്തിച്ച് വില്പന നടത്തുകയാണ്.
വലിയ തോട്ടങ്ങളിൽ വിളവെടുത്ത പഴങ്ങൾ വാങ്ങാനാളില്ല
മരങ്ങളിൽ കിടന്ന് തന്നെ നശിക്കുന്ന സ്ഥിതിയാണ്
വർഷത്തിൽ ഒരുതവണ ലഭിക്കുന്ന വരുമാനം നിലച്ചു
പ്ലാസ്റ്റിക് വലയിട്ട് പൊതിഞ്ഞാണ് കർഷകർ സംരക്ഷിച്ചത്
”മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മികച്ച രീതിയിൽ കായ്ഫലം ലഭിച്ചിരുന്നു. തമിഴ്‌നാട്ടുകാരായ വ്യാപാരികളിൽ നിന്ന് മുൻകൂർ പണം വാങ്ങിയാണ് പലരും കൃഷി ആരംഭിക്കുന്നത്. ഈ വർഷം മുൻകൂറായി വാങ്ങിയ പണം തിരിച്ചു കൊടുക്കേണ്ട സ്ഥിതിയാണ്.
-കർഷകർ
English Summary
Rambutan farmers in Kottayam are facing severe price drops during harvest season, with prices falling from Rs 350/kg to below Rs 150, which is below production cost. Many who switched from rubber cultivation are affected. Traders have not purchased the produce, with some alleging false social media campaigns linking rambutan to Nipah virus have reduced demand. Fruit rots in orchards despite good yields.
RELATED TOPICS: KERALA, RAMBUTAN PRICE, KERALA RAMBUTAN, RAMBUTAN PRICE FALL, RAMBUTAN VILA KERALA
Source link


