NEWS

‘വിഡി സതീശൻ ഭരിക്കുന്നത് മോദിക്കും അദാനിക്കും വേണ്ടി, സിപിഎമ്മിന് അദാനിയുമായി ഒരു ഡീലും ഇല്ല’

എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷവിമർശനങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നരേന്ദ്രമോദിക്കും അദാനിക്കുംവേണ്ടി ഭരിക്കുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറിയെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. അദാനിയുമായി ഒരു ഡീലും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്ന് പറ‌ഞ്ഞ അദ്ദേഹം ഇനിയുണ്ടാക്കാൻ ഉദ്ദേശമില്ലെന്നും വ്യക്തമാക്കി.

”വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ അഭിമാനപദ്ധതിയാണ്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സ്വകാര്യകമ്പനിക്ക് അടിയറവ് വയ്ക്കുന്ന നിലപാടിനെയാണ് സിപിഎമ്മും എൽഡിഎഫും എതിർത്തത്. അദാനിയുമായുള്ള രഹസ്യ ഉടമ്പടികൾക്ക് ഇടിനിലക്കാരനാകുന്ന സതീശന്റെ നിലപാടിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അഭിപ്രായം പറയണം. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് സതീശൻ ചാർ‍ട്ടേർഡ് ഫ്ലൈറ്റിൽ മംഗലാപുരത്തേക്ക് പോയി ചർച്ച നടത്തിയിരുന്നു. ഈ മംഗളൂരു യാത്രയിൽ രാഹുൽഗാന്ധി പ്രതികരിക്കണം”- എം വി ഗോവിന്ദൻ പറഞ്ഞു.

കേരളം ഭരിക്കുന്നത് ബിജെപി അല്ല എന്ന് ഓർമിപ്പിച്ചത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്. സതീശനെയാണ് വേണുഗോപാൽ വിരൽചൂണ്ടിയത്. യു‍ഡിഎഫ് സർക്കാർ നടപ്പാക്കുന്നത് തങ്ങളുടെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിരുന്നു. ധവളപത്രത്തിലും ബജറ്റിലും സമ്പൂർണ സ്വകാര്യവൽക്കരണ നീക്കം സർക്കാർ നടത്തിയതിനെ ബിജെപി സ്വാഗതം ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതി 251 ശതമാനത്തിൽനിന്ന് 120 ശതമാനമായി എന്തിനാണ് കുറച്ചത് എന്നതിൽ മുഖ്യമന്ത്രി ഇതുവരെ ഉത്തരം നൽകിയിട്ടില്ല. നിയമസഭ പാസാക്കിയതോടെ ഈ മദ്യം വിൽക്കില്ല എന്ന് തീരുമാനിച്ചാൽപോലും മദ്യക്കമ്പനികൾക്ക് കോടതികളിൽനിന്ന് അനുകൂല ഉത്തരവ് ലഭിക്കാൻ സാദ്ധ്യതയായി എന്നാണ് എക്സൈസ് മന്ത്രിതന്നെ പറഞ്ഞത്. സർക്കാരിന്റെ ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കൾ മദ്യമുതലാളിമാർ തന്നെയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.


Source link
NEWS

Read News

Read News✅

Back to top button