NEWS
അയോധ്യയിൽ എത്തിയത് 3,264 കോടി രൂപ, ചെലവാക്കിയത് 2,370 കോടി; വെള്ളി വസ്തുക്കൾ ഉരുക്കി ബാറാക്കി

അയോധ്യ∙ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ വരവ്–ചെലവ് വിവരങ്ങൾ പുറത്തുവിട്ടു. അയോധ്യയിൽ നടന്ന ഉന്നതല യോഗത്തിനു പിന്നാലെയാണ് ട്രസ്റ്റ് അവരുടെ വരവു–ചെലവ് കണക്കുകൾ പുറത്തുവിട്ടത്. കണക്കുകൾ പ്രകാരം ക്ഷേത്രത്തിന് 2020 മുതൽ ഇതുവരെ ലഭിച്ചത് 3,264 കോടി രൂപയാണ്. ഇതിൽ 2,370 കോടി രൂപ ക്ഷേത്ര നിർമാണത്തിനും മറ്റു ചെലവുകൾക്കുമായി വിനിയോഗിച്ചു എന്ന് ട്രസ്റ്റ് വ്യക്തമാക്കി. 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ഭക്തരിൽ നിന്ന് 582 കോടി രൂപയാണ് വഴിപാട് ഇനത്തില്‍ ലഭിച്ചത്. ഇതിൽ 391 കോടി രൂപ ക്ഷേത്രത്തിന്റെ പ്രവർത്തന ചെലവുകൾക്കായി ചെലവഴിച്ചെന്നും ബാക്കി തുക ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചെന്നും ട്രസ്റ്റ് അറിയിച്ചു. 2916 ഇനം സാധനങ്ങൾ ഭക്തരിൽ നിന്ന് സമ്മാനങ്ങളായി ലഭിച്ചിട്ടുണ്ടെന്നും നൽകിയ ആളുടെ വിശദാംശങ്ങളും തീയതിയും അടക്കം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ട്രസ്റ്റ് പറഞ്ഞു. പണമോ മറ്റു സമ്മാനങ്ങളോ നൽകിയ ഭക്തർക്ക് അയോധ്യയിലെത്തി അവരുടെ സംഭാവനകളുടെ വിനിയോഗം നേരിട്ട് പരിശോധിക്കാമെന്നും ട്രസ്റ്റ് അറിയിച്ചു. ഭക്തർ സമർപ്പിച്ച വെള്ളി വസ്തുക്കൾ ഉരുക്കി ബാറുകളാക്കി മാറ്റിയതായും ട്രസ്റ്റ് വെളിപ്പെടുത്തി.
Source link


