ജനം വിധിച്ചു, കടക്കൂ പുറത്ത്

കോഴിക്കോട്: ജനം വിധിച്ചു,കടക്കൂ പുറത്ത്. 2021 ൽ നേടിയ 99 ൽ നിന്ന് 35 സീറ്റിലേക്ക് ഇടതുപക്ഷം മൂക്കുകുത്തിയപ്പോൾ മുന്നണിക്ക് നേതൃത്വം നൽകിയ സി.പി.എമ്മിനോട് പൊതുജനം പറഞ്ഞത് ഇതു തന്നെയാണ്.പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തന ശൈലിയെ ജനം വെറുത്തുപോയതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. പിണറായിയുടെ അപ്രമാദിത്വം അവസാനിക്കുകയാണ്.മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനും പാർട്ടി സെക്രട്ടറി ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതിനും പാർട്ടിക്കുവേണ്ടി ജീവൻ നൽകിയ രക്തസാക്ഷിയുടെ ഫണ്ട് വെട്ടിച്ചുവെന്ന് തുറന്നടിച്ച നേതാവിനെ പുറത്താക്കിയതിനുമെല്ലാം ജനം നൽകിയ മറുപടി. അത് ഇത്രയും കഠിനമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കുമെന്ന് കരുതിയ കണ്ണൂരും കോഴിക്കോടും കൂട്ടത്തോൽവി നേരിട്ടത് സി.പി.എമ്മിൽ രാഷ്ട്രീയ കലാപത്തിന് വഴിയൊരുക്കും. തിരഞ്ഞെടുപ്പിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും നേരെ ചോദ്യങ്ങൾ ഉയരും.
അരലക്ഷം വോട്ടിനു മുകളിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന പിണറായി വിജയൻ ധർമ്മടത്ത് ആറാം റൗണ്ട് എണ്ണുമ്പോഴും പിറകിലായി പ്പോയതിന്റെ ഞെട്ടൽ മാറിയിട്ടില്ല.
Source link


