സംഗീതംകൊണ്ട് മഴ പെയ്യിച്ച, സംഗീത സാമ്രാട്ട് താൻസെൻ അന്ത്യവിശ്രമം കൊള്ളുന്ന ഗ്വാളിയർ

‘ആറാം തമ്പുരാൻ’ സിനിമയിലെ ഒരു ഹിറ്റ് ഡയലോഗുണ്ട്;
“ഗ്വാളിയർ! ഘരാനാ മാജിക് പീകോക്കിനെക്കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിൽ! ഉസ്താദ് ബാദുഷ ഖാൻ!”
ഈ ഡയലോഗ് മനഃപാഠമാക്കിയ കാലത്ത് ഗ്വാളിയർ എവിടെയാണെന്നോ ഗ്വാളിയറിന്റെ പ്രത്യേകതകൾ എന്തെന്നോ ഒന്നുമറിയില്ല. ഒരൊറ്റ കാര്യം മാത്രം അറിയാം- ഗ്വാളിയറിൽ എന്നെങ്കിലും ഒരുനാൾ എത്തിപ്പെടണം. പിന്നീട് വളർന്നപ്പോൾ പറഞ്ഞും കേട്ടുമൊക്കെ അറിയാൻ സാധിച്ചു, സംഗീതംകൊണ്ട് മഴ പെയ്യിച്ച സാക്ഷാൽ താൻസെൻ അന്ത്യവിശ്രമം കൊള്ളുന്നത് ഗ്വാളിയറിലാണ്.
ഇനി ‘ആറാം തമ്പുരാനിൽ’ പറയുന്ന ‘ഘരാന’ എന്താണ്? നമ്മുടെ കഥകളിക്കും മറ്റും വിവിധ ശൈലികൾ ഉള്ളതുപോലെ ഓരോ സ്ഥലത്തിനനുസരിച്ച് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചിട്ടകൾക്കും ചില വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. അവയെ ആ പ്രദേശത്തെ ഗുരുക്കന്മാർ വാമൊഴിയിലൂടെ ശിഷ്യർക്ക് പകർന്നുകൊടുക്കുകയാണ് പതിവ്. ഈ പ്രാദേശികമായ ശൈലികളെയാണ് ‘ഘരാനകൾ’ എന്നു വിളിക്കുന്നത്. ഇൻഡോർ ഘരാന, ജയ്പൂർ ഘരാന, കിരാനാ ഘരാന തുടങ്ങി പലതരം ഘരാനകളുണ്ട്. ഇവയിൽ ഏറ്റവും പുരാതനമായ ഘരാനകളിൽ ഒന്നാണ് ഗ്വാളിയർ ഘരാന. ഇന്ത്യയുടെ ജിബ്രാൽത്താർ എന്നറിയപ്പെടുന്ന ഗ്വാളിയർ കോട്ട നേരിട്ട് കാണണം എന്ന മോഹം കൂടി കലശലായപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. ടിക്കറ്റ് ബുക്ക് ചെയ്തു, പുറപ്പെട്ടു.
മറ്റു പല വടക്കേന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് ഗ്വാളിയർ അല്പം മന്ദഗതിയിൽ ചലിക്കുന്ന നഗരമാണ്. ഗ്വാളിയറിനു ലോകത്തിനു മുന്നിൽ ഒന്നും തെളിയിക്കാനില്ല. തന്റെ മണ്ണിൽ ഉറങ്ങിക്കിടക്കുന്ന ചരിത്രം തനിക്കു വേണ്ടി സംസാരിച്ചോളും എന്ന മട്ടാണ് ഈ നഗരത്തിന്. ഗ്വാളിയറിലെത്തി ആദ്യത്തെ ഉദ്യമം പ്രാതൽ തന്നെയായിരുന്നു. “ഗ്വാളിയറിൽ പ്രാതലിന് അത്യുത്തമം എന്താണ് ഭയ്യാ?” ഓട്ടോചേട്ടനോട് ഞാൻ ചോദിച്ചു. ”ബേദായി ആണ് ഇവിടെ ഏറ്റവും പ്രശസ്തം. ഇൻഡോറിലെ പോലെ തന്നെ ഇവിടെ എല്ലായിടത്തും പോഹയും (അവൽ കൊണ്ടുണ്ടാക്കുന്ന ഒരു പ്രാതൽ) കിട്ടും.” അഞ്ചു ദിവസങ്ങളായി ഇൻഡോറിൽ പല രൂപത്തിലും ഭാവത്തിലും പോഹ കഴിച്ച എനിക്ക് ഇനി ഒരു ദിവസം കൂടി പോഹ കഴിക്കുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.
”പോഹ വേണ്ട. ഈ ബേദായി എന്താണ് സംഗതി?” ഞാൻ ആരാഞ്ഞു.
”പൂരി പോലെ ഇരിക്കും. അകത്തു മൂങ് ദാൽ അരച്ച് ചേർത്തിരിക്കും. കിഴങ്ങുകറിയും ചൂടു ബേദായിയുമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം.”
“എങ്കിൽ എനിക്കും അതുമതി. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബേദായി കടയിൽ എന്നെ ഇറക്കിവിട്ടാൽ മതി.”
Source link



