സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; പകർച്ച വ്യാധികൾ വർദ്ധിക്കുന്നു

പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. പാലക്കാട് കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപ്പാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. പനിയെത്തുടർന്ന് കഴിഞ്ഞ ദിവസം മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചതിന് പിന്നാലെ പനിയും, മറ്റു പകർച്ചവ്യാധിയും വർദ്ധിക്കുകയാണ്. വ്യാപകമായി പടർന്ന വൈറൽ പനിഭേദമാകാൻ രണ്ടാഴ്ചയോളം എടുക്കും. സർക്കാർ ആശുപത്രികളിലെ ഒ.പിയിൽ പനി ബാധിതർക്ക് പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്. ഒ.പിയിൽ നീണ്ട ക്യൂകാരണം പലരും സ്വകാര്യ ആശുപത്രികളിലാണെത്തുന്നത്.
ആന്റീബയോട്ടിക്കിനു പുറമേ കുത്തിവെപ്പും രക്തപരിശോധനയും അടക്കം ചികിത്സക്ക് സ്വകാര്യ ആശുപത്രികളിൽ നാലക്ക ബില്ലാകുമെന്നത് സ്കൂൾ തുറന്ന സമയത്ത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. പനി പടരുന്നതിനാൽ സ്കൂളുകളിൽ കുട്ടികൾ കുറവാണ്.
വൈറൽ പനിക്കു പുറമേ, ഡെങ്കിപ്പനി, എലിപ്പനി എന്നിവയും പല ജില്ലകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന പനിബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം 12,000 കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് ചികിത്സ തേടിയത് 12441 പേരാണ്. ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. 2365 പേരാണ് ജില്ലയിൽ ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത്.
Source link
NEWS

