NEWS
‘കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്ന് ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസിലും പൊലീസിലും അറിയിച്ചു; നടപടിയുണ്ടായില്ല’

തിരുവനന്തപുരം∙ നെടുമങ്ങാട് പനവൂര്‍ സ്വദേശിയായ ഒന്നര വയസുകാരന്‍ അര്‍ഷിദ് മരിക്കുന്നതിനു മുന്‍പ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വിവരം ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ ഓഫിസിലും പൊലീസിലും അറിയിച്ചിരുന്നുവെന്നും കൃത്യമായി നടപടി എടുത്തിരുന്നെങ്കില്‍ കുഞ്ഞ് മരിക്കുമായിരുന്നില്ലെന്നും അര്‍ഷിദിന്റെ മാതാവ് അഖിലയുടെ അമ്മ റീന. നെടുമങ്ങാട് ഡിവൈഎസ്പിയോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്ന് റീന പറഞ്ഞു. റീനയ്‌ക്കെതിരെ അഖിലയുടെ രണ്ടാം ഭര്‍ത്താവും കേസില്‍ പ്രതിയുമായ അഷ്‌കര്‍ ഡിവൈഎസ്പി ഓഫിസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചപ്പോഴാണ് ഡിവൈഎസ്പിയെ കണ്ട് കാര്യങ്ങള്‍ അറിയിച്ചത്. തുടര്‍ന്ന് നെടുമങ്ങാട് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ രസീത് നല്‍കാന്‍ പോലും അരുണ്‍ എന്ന ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചുവെന്നും റീന പറഞ്ഞു. കുഞ്ഞിന്റെ രണ്ടു കൈകളും ഒടിഞ്ഞതിന്റെ ചിത്രം കണ്ടപ്പോഴാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെയും പൊലീസിനെയും അറിയിച്ചതെന്നും റീന വ്യക്തമാക്കി.2 വര്‍ഷം മുന്‍പാണ് അഖിലയുടെ ഭര്‍ത്താവ് എസ്.അഖില്‍ ജീവനൊടുക്കിയത്. അതിനുശേഷവും കുഞ്ഞ് ജനിക്കുമ്പോഴും അഖില അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. 5 മാസം മുന്‍പാണ് അഷ്‌കറിനൊപ്പം വാടക വീട്ടിലേക്ക് മാറിയത്. ആദ്യം കുഞ്ഞിന് അഖി എ.അഖില്‍ എന്നാണ് പേരിട്ടിരുന്നതെങ്കിലും അഷ്‌കറിന്റെ നിര്‍ബന്ധപ്രകാരമാണ് അര്‍ഷിദ് എന്ന് പേരിട്ടതെന്നും റീന പറഞ്ഞു. മേയ് 29ന് വൈകിട്ട് അവശനിലയില്‍ പനവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അര്‍ഷിദിനെ തുടര്‍ന്ന് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തും മുന്‍പേ മരിക്കുകയായിരുന്നു.
Source link


