BUSINESS

ആഗോള ശ്രദ്ധനേടി ഇന്ത്യയുടെ ‘മാജിക് ഇന്ധന’വും എണ്ണ കണ്ടുപിടിത്തവും; അടുത്തകാലത്തായി മിന്നും ഫോമില്‍ ഇന്ത്യ


India Flex Fuel: വര്‍ഷങ്ങളായി ഇന്ത്യ എണ്ണയ്ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിച്ചുവരികയാണ്. ആശ്രയിച്ചുവരുന്നുവെന്നു പറഞ്ഞാല്‍ അത് കുറഞ്ഞുപോകും. അമിതമായി ആശ്രയിക്കുന്നുവെന്നു തന്നെ പറയണം. കാരണം രാജ്യത്തിന്റെ മൊത്തം ഇന്ധന ആവശ്യകതയുടെ ഏകദേശം 85 ശതമാനത്തിലധികം നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്. ഇറാന്‍ യുദ്ധവും, ഹോര്‍മുസ് പ്രതിസന്ധിയും, യുഎസ് ഉപരോധങ്ങളുമെല്ലാം ഇന്ത്യയെ അത്രമാത്രം സമ്മര്‍ദത്തിലാക്കുന്നതും ഇതുകൊണ്ടെക്കെ തന്നെ. എന്നാല്‍ തുടരെത്തുടരെയുള്ള തിരിച്ചടികളില്‍ നിന്ന് ഇന്ത്യ പാഠം പഠിച്ചുവെന്ന് വേണം പറയാന്‍. എണ്ണയില്‍ ഇന്ത്യ വലിയ ചുവടുകള്‍ വച്ചു തുടങ്ങിയിരിക്കുന്നു. സമീപഭാവിയില്‍ തന്നെ എണ്ണ ഇറക്കുമതി വലിയതോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു കാരണം ഇന്ത്യയുടെ എണ്ണ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും തന്നെ. ഇ20 മുതല്‍ ഇ100 വരെ ആദ്യം ഇന്ത്യയുടെ എണ്ണ പരീക്ഷണങ്ങളിലേയ്ക്ക് വരാം. പുതിയ ഭാരതത്തിന്റെ പുതിയ ഇന്ധനം, അതെ എഥനോളിനെ പറ്റി തന്നെയാണ് പറഞ്ഞുവരുന്നത്. പെട്രോളില്‍ 5% എഥനോള്‍ ചേര്‍ത്ത് തുടങ്ങിയ ഇന്ത്യ നിലവില്‍ ഇ20 കൈവരിച്ചിരിക്കുന്നു. നിങ്ങള്‍ ഇന്ന് അറിഞ്ഞും, അറിയാതെയും പമ്പുകളില്‍ നിന്ന് അടിക്കുന്ന പെട്രോളില്‍ 20% എഥനോള്‍ ആണ്. ഈ നീക്കം ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ കഴിഞ്ഞവാരം മുതല്‍ രാജ്യത്ത് ഇ85 പെട്രോള്‍ ലഭ്യമായി തുടങ്ങി. അതായത് 85% എഥനോള്‍ കലര്‍ന്ന പെട്രോള്‍. അടുത്തവര്‍ഷത്തോടെ ഇ100 കൈവരിക്കാന്‍ രാജ്യം കൊതിക്കുന്നു. ഫ്‌ലെക്‌സ് ഫ്യുവല്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഈ മാജിക് ഇന്ധനത്തില്‍ 93- 95% വരെ എഥനോള്‍ ആയിരിക്കും. ഫ്‌ലെക്‌സ് ഫ്യുവല്‍ എന്‍ജിനുകളില്‍ മാത്രമാകും ഇത് ഉപയോഗിക്കാനാകുക. ഈ വാഹനങ്ങള്‍ നിരത്തിലെത്തുന്നതോടെ പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. കണ്ടുപിടിത്തങ്ങളുടെ നീണ്ടനിരകണ്ടുപിടിത്തങ്ങളിലേയ്ക്ക് വരുമ്പോള്‍ പ്രധാനം അടുത്തിടെ ആന്‍ഡമാന്‍ കടലില്‍ കണ്ടെത്തിയ പുതിയ പ്രകൃതിവാതക ശേഖരം ആണ്. കേന്ദ്ര സര്‍ക്കാരിന്റെ സമുദ്ര മന്ഥന്‍ മിഷനു കീഴില്‍ ഒയില്‍ ഇന്ത്യ ലിമിറ്റഡ് ആണ് ഇതു തിരിച്ചറിഞ്ഞിരിക്കുന്നത്. ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് ഏകദേശം 15 കിലോമീറ്റര്‍ മാറി കടലിലാണ് ഈ പ്രകൃതിവാതക ശേഖരം. ഈ മേഖലയില്‍ വലിയ തോതില്‍ ഹൈഡ്രോകാര്‍ബണ്‍ ശേഖരമുണ്ടെന്നാണ് പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങാന്‍ അനുയോജ്യമാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. മറ്റ് എണ്ണ- വാതക കണ്ടെത്തലുകള്‍ കൃഷ്ണ- ഗോദാവരി ബേസിന്‍: ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും വലുതുമായ പ്രകൃതിവാതക നിക്ഷേപ മേഖലയാണിത്. ആന്ധ്രാപ്രദേശ് തീരമാണിത്. ഒഎന്‍ജിസി, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ വന്‍തോതില്‍ പര്യവേക്ഷണം ചെയ്യുന്നു. മഹാനദി ബേസിന്‍: ആന്‍ഡമാന്‍, ബംഗാള്‍ മേഖലകളോട് സാമ്യമുള്ള ഒഡീഷന്‍ തീരം. ആഴക്കടലില്‍ പുതിയ എണ്ണ- വാതക സാന്നിധ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാവേരി ബേസിന്‍: തമിഴ്‌നാട് തീരത്തും വലിയതോതില്‍ എണ്ണശേഖരം തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗാള്‍- പൂര്‍ണിയ ബേസിന്‍: ഗംഗാ- ബ്രഹ്‌മപുത്ര നദികള്‍ തീര്‍ത്ത പശ്ചിമ ബംഗാള്‍ തീരക്കടലിലും വന്‍തോതില്‍ പ്രകൃതിവാതക നിക്ഷേപം ഉണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ തീരവും ഉള്‍നാടന്‍ മേഖലകളും: അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന മുംബൈ ഹൈ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കേന്ദ്രമായി തുടരുന്നു. രാജസ്ഥാനിലെ ബാര്‍മറിലെ മംഗള, ഭാഗ്യം, ഐശ്വര്യ തുടങ്ങിയ എണ്ണപ്പാടങ്ങളും ഇന്ത്യയുടെ എണ്ണലക്ഷ്യങ്ങളില്‍ പ്രധാനം തന്നെ.സാധാരണക്കാര്‍ക്ക് നേട്ടമാകുന്നത് എങ്ങനെ? വില കുറയാനുള്ള സാധ്യതയാണ് ഏറ്റവും പ്രധാനം. ഇറക്കുമതി കുറയുകയും, ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിക്കുകയും ചെയ്യുന്നത് വന്‍ സാധ്യതകളിലേയ്ക്ക് വിരല്‍ചൂണ്ടുന്നു. ഇന്ധനങ്ങളില്‍ എഥനോള്‍ കൂടി കലര്‍ത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. നിലവില്‍ ഡല്‍ഹിയില്‍ അവതരിപ്പിച്ച് ഇ85 പെട്രോളിന് സാധാരണ പെട്രോളിനേക്കാള്‍ ലിറ്ററിന് 20 വരെ കുറവാണ്. ഡീസലില്‍ കൂടി എഥനോള്‍ കലര്‍ത്താനുള്ള പദ്ധതികള്‍ നടക്കുന്നു. പൊതുഗതാഗത ചെലവും, പണപ്പെരുപ്പവും കുറയും. കരിമ്പ്, ചോളം, കേടായ ധാന്യങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് കര്‍ഷകള്‍ക്കു നേട്ടമാകും. രാജ്യത്തെ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മികച്ച വിലയും, സ്ഥിരമായ വരുമാനവും ലഭിക്കും. ലക്ഷണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എഥനോളിന് ഉയര്‍ന്ന ഒക്ടേന്‍ റേറ്റിംഗ് ഉള്ളതിനാല്‍ പുതിയ എന്‍ജിന്‍ കൂടുതല്‍ കരുത്തും പിക്ക് അപ്പും നല്‍കും. ഇ്ത് വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തും. സാധാരണ ഇന്ധനങ്ങളെ അപേക്ഷിച്ച് എഥനോള്‍ ശുദ്ധമായി കത്തുന്നു. ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കും. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വായുവും, ആരോഗ്യവും ലഭിക്കും.രാജ്യത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ ഇന്ത്യയുടെ പുതിയ മാജിക് ഇന്ധനം കയറ്റുമതി ചെയ്യാനുള്ള സാധ്യതകളും അനന്തമാണ്. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുന്നതു വഴി രാജ്യത്തിന്റെ വിദേശനാണയ ശേഖരം ശക്തിപ്പെടും. രൂപയുടെ മൂല്യം ശക്തിപ്പെടും. ആന്‍ഡമാന്‍ തീരത്തടക്കമുള്ള പുതിയ കണ്ടുപിടിത്തങ്ങള്‍ ആഭ്യന്തര ഇന്ധന ഉല്‍പ്പാദനം വര്‍ധിപ്പിക്കും. എണ്ണയ്ക്കായി ആഗോളവിപണികളെ അമിതമായി ആശ്രയിക്കേണ്ടി വരില്ല. രാജ്യത്തുടനീളം പുതിയ എഥനോള്‍ പ്ലാന്റുകള്‍, പമ്പുകള്‍ സ്ഥാപിക്കുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആഗോളതാപനം കുറയ്ക്കാൻ ഇന്ത്യയെടുത്ത പ്രതിജ്ഞയോട് വേഗത്തില്‍ അടുക്കാന്‍ കഴിയും.


Source link

Back to top button