രൂപയ്ക്ക് റിസർവ് ബാങ്ക് ‘രക്ഷാപ്രവർത്തനം”

റെക്കാഡ് താഴ്ചയിൽ രൂപ
കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യത്തകർച്ചയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നു. നാണയവിപണിയിലെ ഊഹക്കച്ചവടക്കാരെ നിയന്ത്രിച്ചും വിദേശ നിക്ഷേപ ഒഴുക്ക് വർദ്ധിപ്പിച്ചും രൂപയ്ക്ക് പിന്തുണ നൽകാനാണ് ശ്രമം. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതും ക്രൂഡ് വിലയിലെ കുതിപ്പും ഇന്നലെ രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി. ഒരവസരത്തിൽ ഡോളറിനെതിരെ 95.44 വരെ താഴ്ന്ന രൂപ റിസർവ് ബാങ്കിന്റെ പിന്തുണയിൽ തിരിച്ചുകയറി. വ്യാപാരാന്ത്യത്തിൽ രൂപ രണ്ട് പൈസ നഷ്‌ടത്തോടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 95.25ൽ അവസാനിച്ചു.
ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ തുടരുന്നതും വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപ്പന സമ്മർദ്ദം ശക്തമാക്കിയതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
വിദേശ പണം ആകർഷിക്കുന്നതിനായി പ്രവാസികൾക്കായി ഡോളർ അധിഷ്‌ഠിതമായ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുകയാണ്. ഉയർന്ന പലിശ നിരക്ക് വാഗ്ദ്ധാനം ചെയ്യുന്ന ഈ നിക്ഷേപ പദ്ധതികളിലൂടെ വിദേശത്ത് നിന്ന് ഡോളർ ഒഴുക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം ഇന്ത്യയുടെ ബോണ്ടുകളിൽ നിക്ഷേപിക്കുന്ന വിദേശ ഫണ്ടുകൾക്ക് മികച്ച നികുതി ഇളവുകളും നൽകിയേക്കും.
ആശ്വാസമില്ലാതെ ക്രൂഡ്
പശ്ചിമേഷ്യയിലെ യുദ്ധം ശക്തമായതിനാൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 113 ഡോളറിന് മുകളിൽ തുടരുകയാണ്. ഹോർമുസ് ഇടനാഴി വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടതാണ് വെല്ലുവിളി. ക്രൂഡോയിൽ വില കുത്തനെ കൂടന്നതിനാൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയും വ്യാപാര കമ്മിയും അപകടകരമായ ഉയരത്തിലേക്ക് നീങ്ങിയേക്കും.
കരുത്താർജിച്ച് ഡോളർ
ആഗോള അനിശ്ചിതത്വങ്ങളേറിയതിന് പിന്നാലെ നിക്ഷേപകർ സുരക്ഷിതത്വം തേടി ഡോളറിലേക്കും യു.എസ് ബോണ്ടുകളിലേക്കും പണം മാറ്റുകയാണ്. ഇതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങളായ യൂറോ, ഫ്രാങ്ക്, യെൻ എന്നിവയ്ക്ക് എതിരെ ഡോളറിന് കരുത്തേറി. ഇതാണ് രൂപയെയും പ്രതികൂലമായി ബാധിച്ചത്.
ക്രൂഡിന് ഒരു ഡോളർ കൂടിയാൽ ഇറക്കുമതി ബില്ലിലെ വർദ്ധന
13,000 കോടി രൂപ
നാല് മാസത്തിടെ രൂപയുടെ മൂല്യത്തിലെ ഇടിവ്
5.5 ശതമാനം
വെല്ലുവിളി
1. ക്രൂഡോയിൽ വിലക്കുതിപ്പ്
2. പശ്ചിമേഷ്യയിലെ യുദ്ധം
3.ഡോളറിന്റെ മൂല്യക്കുതിപ്പ്
4. ഊഹക്കച്ചവടക്കാരുടെ ഇടപെടൽ
Source link


