NEWS

ഗ്രാമത്തിൽ സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാനാകാത്ത അവസ്ഥ, വീട്ടുമുറ്റത്തെ വാഹനം പോലും തകർക്കുന്നു

റോഡ്

വിതുര: വിതുര പഞ്ചായത്തിലെ മണലി, നെട്ടയം മേഖലകളിൽ കാട്ടാനക്കൂട്ടം താണ്ഡവമാടുന്നു. ഉത്രാടദിവസം രാത്രിയിൽ നെട്ടയം മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ നെട്ടയം സുശാന്തിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ തകർത്തു. മേഖലയിൽ വ്യാപകമായി കൃഷിനാശം വിതക്കുകയും ചെയ്തു. ഒരാഴ്ചയായി മേഖലയിൽ കാട്ടാനകളുടെ വിളയാട്ടമാണ്. സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. പകൽ സമയത്തുപോലും മേഖലയിൽ കാട്ടാനകൾ ഭീതി പരത്തി വിഹരിക്കുന്നുണ്ട്.

കാട്ടാനശല്യം വർദ്ധിച്ചതോടെ വിദ്യാർത്ഥികളും ബുദ്ധിമുട്ടിലാണ്. മാത്രമല്ല ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിനുള്ളിൽ കയറുവാൻ കഴിയാത്ത സ്ഥിതിയും സംജാതമായി.

അനവധി പേർ കാട്ടാനയുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. വീടുകൾ തകർക്കുകയും ചെയ്തു. കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അനവധി തവണ വനപാലകർക്ക് നിവേദനം നൽകിയിട്ടുണ്ട്. നിരവധി തവണ സമരം നടത്തുകയും ചെയ്തു.

ആനക്കിടങ്ങും വൈദ്യുതിവേലിയും നടപ്പായില്ല

മേഖലയിലിറങ്ങുന്ന കാട്ടാനകളെ വനപാലകരെത്തി കാട്ടിനുള്ളിലേക്ക് തുരത്തി വിടാറുണ്ടെങ്കിലും വീണ്ടും എത്തുകയാണ് പതിവ്. ആനശല്യത്തിന് തടയിടുവാനായി മേഖലയിൽ വൈദ്യുതിവേലിയും ആനക്കിടങ്ങും സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും വാഗ്ദാനം ജലരേഖയായി മാറിയെന്ന് ആദിവാസികൾ പറയുന്നു. ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നെട്ടയം, മണലി നിവാസികൾ.

മണലി വാർഡിലെ മണലി, നെട്ടയം മേഖലകളിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് തടയിടണം. ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.
എസ്.എസ്. മഞ്ജു
മണലി വാർഡ് മെമ്പർ

Read News ⏭️

Back to top button