പതിറ്റാണ്ടുകൾ നീണ്ട ചോദ്യത്തിന് ഉത്തരം; സുകുമാര കുറുപ്പിനെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി അന്വേഷണ സംഘം

സുകുമാര കുറുപ്പ്
തിരുവനന്തപുരം: കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് എവിടെയെന്ന ചോദ്യം പതിറ്റാണ്ടുകളായി കേട്ടുകൊണ്ടിരിക്കുന്നതാണ്. കേരളത്തിനകത്തും പുറത്തുമായി സുകുമാര കുറുപ്പിനായി വർഷങ്ങളായി കേരള പൊലീസ് അലയുകയാണ്. ഒരുതവണ പോലും അന്വേഷണ സംഘത്തിന് മുന്നിൽപ്പെടാതെ അതിവിദഗ്ദ്ധമായി ഇയാൾ മുങ്ങിനടന്നു. ഇപ്പോഴിതാ സുകുമാര കുറുപ്പ് എവിടെയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.
കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലാണ് പുതിയ അന്വേഷണ സംഘം. കുറച്ച് വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. ഹൃദ്‌രോഗം കാരണം കുറുപ്പ് വർഷങ്ങൾക്ക് മുമ്പ് മരിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് അന്വേഷണ സംഘം വൈകാതെ നൽകും.
തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മൂന്നുമാസം മുമ്പാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തിന് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ട ഏക മലയാളിയും ജാർഖണ്ഡിൽ നഴ്‌സുമായിരുന്ന ആലപ്പുഴക്കാരി രത്നമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.
രത്നമ്മ ജോലി ചെയ്‌ത ആശുപത്രിയിൽ ഹൃദ്‌രോഗത്തെത്തുടർന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. ആ സമയത്ത് ഏകദേശം 40 വയസായിരുന്നു കുറുപ്പിന്. ഈ സംഭവം കഴിഞ്ഞ് 40 വർഷം കഴിഞ്ഞു. ഹൃദ്‌രോഗിയായതിനാൽ ഇത്രയും വർഷം ജീവിച്ചിരിക്കാൻ സാദ്ധ്യതയില്ലെന്നാണ് നിഗമനം. ഭാര്യ ഉൾപ്പെടെയുള്ളവർക്കും സുകുമാര കുറുപ്പുമായി ബന്ധമില്ലെന്നും കണ്ടെത്തി.
1984 ജനുവരി 22ന് പുലർച്ചെയാണ് സുകുമാര കുറുപ്പ് സ്വന്തം പേരിലുള്ള ഇൻഷുറൻസ് തട്ടിയെടുക്കാനായി, താൻ മരിച്ചുവെന്ന് വരുത്താനായി നിരപരാധിയായ ചാക്കോ എന്നയാളെ ശ്വാസംമുട്ടിച്ച് കൊന്ന് കാറിലിട്ട് കത്തിച്ചത്.
RELATED TOPICS: SUKUMARA KURUP, SUKUMARA KURUP DEATH, SUKUMARA KURUP LATEST NEWS, CHACKO MURDER CASE, KERALA MOST WANTED
Read News ⏭️


