‘പണമല്ല, പവറാണ് വേണ്ടത്, കരാർ റദ്ദാക്കിയത് തെറ്റായ തീരുമാനമാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞില്ലേ?’

സണ്ണി ജോസഫ്
തിരുവനന്തപുരം: കുറഞ്ഞവിലയ്ക്ക് വൈദ്യുതി വാങ്ങാൻ ശ്രമിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അടിയന്തരസാഹചര്യമായതിനാൽ വൈദ്യുതി വാങ്ങാതെ വേറെ വഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പണത്തെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ല പവറാണ് വേണ്ടത്. 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കിട്ടുമായിരുന്ന കരാറാണ് റദ്ദാക്കിയത്. ഇപ്പോൾ 30 രൂപയ്ക്ക് വാങ്ങേണ്ട അവസ്ഥയാണ്. റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. കെഎസ്ഇബി ചെയർമാനെ ഇതുസംബന്ധിച്ച് ഇന്നലെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ചൂട് കൂടിയപ്പോൾ വൈദ്യുതി കടമായിട്ടാണ് വാങ്ങിയത്. അത് ഇപ്പോൾ തിരിച്ചുകൊടുക്കണം. കരാർ റദ്ദാക്കിയത് തെറ്റായ തീരുമാനമാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞില്ലേ? കരാർ റദ്ദാക്കിയതിനെ തുടർന്നാണ് വൈദ്യുതി കടമായി വാങ്ങിയത്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഇപ്പോൾ വൈദ്യുതി കടം വാങ്ങേണ്ട സാഹചര്യം ഇല്ലായിരുന്നു. വൈദ്യുതി വാങ്ങാൻ മനുഷ്യസാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കും’- മന്ത്രി വ്യക്തമാക്കി.
അതേസമയം, വില എത്ര കൂടിയാലും വേണ്ടില്ല വൈദ്യുതി എവിടെ നിന്നെങ്കിലും വാങ്ങണം, പവർകട്ട് ഒഴിവാക്കണം എന്നാണ് ഇന്നലെ കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലുയർന്ന അഭിപ്രായം. പിന്നാലെ വൈദ്യുതി തേടി ബോർഡ് ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിവരങ്ങൾ തേടി. അടിയന്തരമായി 1000 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനാണ് ശ്രമം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായും വൈദ്യുതി വിതരണ കമ്പനികളുമായും ഉദ്യോഗസ്ഥർ നേരിട്ട് ചർച്ച നടത്തും. അസാം, ബീഹാർ, യു.പി, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി ഇപ്പോൾതന്നെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതിന് പുറമേയാണ് നേരിട്ടുള്ള ദൗത്യം. പുതിയ വൈദ്യുതി കരാറുകളുടെ സാദ്ധ്യതയും പരിശോധിക്കും.
RELATED TOPICS: KERALA ELECTRICITY, SUNNY JOSEPH, KSEB POWER CONTRACT, ELECTRICITY PURCHASE, KERALA POWER CRISIS
Read News ⏭️


