സാമൂഹ്യ സുരക്ഷാ പെൻഷൻ: കൺസോർഷ്യം പിരിച്ചുവിട്ടു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാനായി മുൻ സർക്കാർ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം പിരിച്ചു വിട്ട് സഹകരണ വകുപ്പ് ഉത്തരവിറക്കി.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ മുടങ്ങാതെ വിതരണം ചെയ്യാനാണ് കൺസോർഷ്യം രൂപീകരിച്ചത്. സഹകരണ സംഘങ്ങളിൽ നിന്നെടുക്കുന്ന നിക്ഷേപത്തിന് സർക്കാർ ഗ്യാരണ്ടി നൽകും. സാമൂഹ്യ സുരക്ഷാ പെൻഷന് സർക്കാർ ഫണ്ടനുവദിക്കുമ്പോൾ ഈ തുക തിരികെ നൽകും. 3000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. 2026 മാർച്ച് 31 വരെ 1325.12 കോടി രൂപ വായ്പയായി സ്വരൂപിച്ചിട്ടുണ്ട്. കൺസോർഷ്യത്തിൽ നിന്നും 9 ശതമാനം
പലിശയ്ക്കാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഇത് പ്രാഥമിക സഹകരണ സംഘങ്ങൾക്കും ആശ്വാസമായിരുന്നു. കേരള ബാങ്കിൽ നിക്ഷേപിക്കുന്നതിനേക്കാൾ പലിശ നിക്ഷേപങ്ങൾക്ക് സർക്കാർ നൽകിയിരുന്നു.
സർക്കാരിൽ നിന്നും തുക തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നതായി സഹകരണ സംഘങ്ങൾ പരാതിപ്പെട്ടിരുന്നു. യു.ഡിഎഫിന്റെ രാഷ്ട്രീയ നയത്തിന്റെ ഭാഗമാണ് കൺസോർഷ്യം പിരിച്ചു വിട്ടതെന്നാണ് സൂചന. യു.ഡി.എഫ് നേതൃത്വം നൽകുന്ന സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പുതിയ കൺസോർഷ്യം രൂപീകരിക്കാനുള്ള ചർച്ചകൾ നടക്കുകയാണ്. കൺസോർഷ്യം ഉടനെ രൂപീകരിക്കുമെന്ന് സഹകരണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


