ഓണസമ്മാനം, കേരളത്തിനായി നൂറ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നൂറിലധികം ട്രെയിൻ സർവീസുകൾ അനുവദിച്ചതായാണ് മന്ത്രി അറിയിച്ചത്. റൂട്ടുകൾ ഉടൻ നിശ്ചയിക്കുമെന്നാണ് വിവരം.
ഓണത്തിനുപുറമെ ജഗന്നാഥ രഥയാത്രയ്ക്ക് 300ലധികം പ്രത്യേക ട്രെയിനുകൾ ഒഡീഷയ്ക്ക് അനുവദിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചിട്ടുണ്ട്. ഇന്നുരാവിലെ ഭുവനേശ്വറിലെ റെയിൽ സദാനിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നന്ദേഡ്-മുംബയ്, തനക്പൂർ-നന്ദേഡ് എക്സ്പ്രസ് ട്രെയിനുകൾ കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും തനക്പൂർ-പിലിഭിത്ത് ട്രെയിൻ സർവീസ് ഷാജഹാൻപൂർ വരെ നീട്ടുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഒഡീഷയ്ക്കും കേരളത്തിനും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചത്.
‘വേനൽക്കാലത്ത് ഈ വർഷം റെക്കോർഡുയർത്തി 15,000 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തിയത്. ജഗന്നാഥ രഥയാത്രയ്ക്കായി 300ലധികം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. ഓണത്തിന് കേരളത്തിൽ 100 ലധികം സ്പെഷ്യൽ ട്രെയിനുകൾ ഓടും. നമ്മുടെ പൗരന്മാർക്ക് താങ്ങാനാവുന്ന നിരക്കിൽ സുരക്ഷിതമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് റെയിൽവേയും കേന്ദ്ര സർക്കാരും പ്രധാനമന്ത്രി മോദിയും നടത്തുന്ന വലിയ ശ്രമത്തിന്റെ ഭാഗമാണിത്”- എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
‘കഴിഞ്ഞ 12 വർഷമായി റെയിൽവേയുടെ പരിവർത്തനത്തിനായുള്ള ശ്രമം നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഏകദേശം 37,000 കിലോമീറ്റർ പുതിയ റെയിൽവേ ട്രാക്കുകൾ നിർമ്മിക്കപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഇത്രയും വലിയ റെയിൽവേ വികസനം നടന്നിട്ടില്ല. ഇത് രാജ്യത്തിന് വളരെ വലിയ നേട്ടമാണ്. റെയിൽവേയുടെ വൈദ്യുതീകരണം 99.6 ശതമാനം എത്തിയിരിക്കുന്നു’- റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.
Source link
NEWS
Read News
Read News✅


