‘കാരുണ്യ”യിൽ ജീവൻരക്ഷാ മരുന്നുകൾ കിട്ടാനില്ല

തിരുവനന്തപുരം: ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വസമായ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിൽ ജീവൻരക്ഷാ മരുന്നുകളുൾപ്പെടെ കിട്ടാനില്ല. 82 കോടി രൂപ കുടിശ്ശികയായതിനെ തുടർന്നാണ് കമ്പനികൾ മരുന്ന് വിതരണം നിറുത്തിയത്. മരുന്നു കമ്പനിയായ സൺഫാർമയ്‌ക്ക് മാത്രം 12 കോടി നൽകാനുണ്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് പണം നൽകേണ്ടത്. മരുന്ന് വാങ്ങി 90 ദിവസത്തിനകം പണം നൽകാമെന്നാണ് കരാർ.
കാർഡിയോളജി, കാൻസർ, ജീവിതശൈലീ രോഗങ്ങൾ, അവയവ മാറ്റത്തിനു ശേഷം കഴിക്കേണ്ട മരുന്നുകൾ എന്നിവയാണ് കിട്ടാൻ പ്രയാസം. ഫംഗസ് രോഗബാധയ്‌ക്കെതിരെയുള്ള കാസ്‌പോകോൺ, കാൻസർ രോഗത്തിനുള്ള ലെനാലിഡ്, പാക്ലിടാക്‌സെൽ, ലെട്രോനാറ്റ്, ലെൻവാറ്റ്, വെർസാവോ, തൈറോക്സ്, ജീവിതശൈലീ രോഗങ്ങൾക്കുള്ള സിലാകാർ, ക്ലോപിലെറ്റ്, ഐ.സി.യുവുമായി ബന്ധപ്പെട്ട ആന്റിബയോട്ടിക്കുകൾ, വൃക്ക, കരൾ, ഹൃദയം തുടങ്ങിയ മാറ്റിവെച്ചവർക്കുള്ള മരുന്നുകളായ എം.എം.എഫ്, ടാക്രോകോഡ് എന്നിവയും കിട്ടുന്നില്ല. കുറച്ച് മരുന്നെങ്കിലും ലഭിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള കാരുണ്യ ഫാർമസിയിലും ജീവൻരക്ഷാ മരുന്നുകളില്ല. അവയവമാറ്റം കഴിഞ്ഞവർ പതിവായി കഴിക്കേണ്ട പാൻഗ്രാഫ് മരുന്ന് ഒരു മാസത്തിലേറെയായി ഇവിടെയില്ല.
ഇൻസുലിൻ പോലുമില്ലാതെ മലബാർ
മലബാറിലെ കാരുണ്യ ഫാർമസികളുൽ ഇൻസുലിൻ പോലുമില്ല. മിക്ക മരുന്നുകളും അമിതവിലയ്‌ക്ക് സ്വകാര്യ മരുന്നു ഷോപ്പുകളിൽ നിന്ന് വാങ്ങുകയാണ് രോഗികൾ. സംസ്ഥാനത്തെ 60 കരുണ്യാ ഫാർമസികളിലും മരുന്ന് ക്ഷാമമുണ്ട്. ബ്രാൻഡഡ് മരുന്നുകൾ 50 ശതമാനം വിലക്കുറവിൽ നൽകാനാണ് കാരുണ്യ ഫാർമസി തുടങ്ങിയത്.


