കൊപ്പാറ – കാർത്തികപ്പള്ളി തോട്ടിൽ മാലിന്യക്കൂമ്പാരം

ഹരിപ്പാട് : കൊപ്പാറ- കാർത്തികപ്പള്ളി തോട്ടിൽ കല്ലേലിൽപ്പടി ഭാഗത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടു. ഹരിപ്പാട് നഗരസഭയും കുമാരപുരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കല്ലേലിൽപടി പാലത്തിന് സമീപം നഗരസഭ ഒന്നാം വാർഡിൽ തോടിന് സമീപത്തെ പുരയിടത്തിലെ മരങ്ങൾ വെട്ടിയശേഷം കൊമ്പുകൾ തോട്ടിലേക്ക് ഇട്ടതോടെയാണ് നീരൊഴുക്ക് നിലച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.
ചെറുതനയിൽ നിന്ന് ആരംഭിച്ച് കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി എന്നീ നാല് പഞ്ചായത്തുകളിലൂടെ ഒഴുകി കായംകുളം കായലിന്റെ ഭാഗമായ പൂത്തോട്ടിലാണ് ഈ തോട് ചെന്നുചേരുന്നത്. ഒരുകാലത്ത് ഈ പ്രദേശങ്ങളിലെ ജലസേചനത്തിനും കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത് ഈ തോട്ടിലെ വെള്ളമായിരുന്നു. എന്നാൽ കാലപ്പഴക്കത്താലും അധികൃതരുടെ അവഗണനയാലും ഇന്ന് മലിനജലവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലേക്ക് തോട് മാറി.
വീടുകൾ വെള്ളപ്പൊക്കഭീഷണിയിൽ
തോട്ടിൽ ഒഴുക്കില്ലാതെ മഴവെള്ളം ഉൾപ്പെടെ ഒഴുകിപ്പോകാതെ കെട്ടിനിൽക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്
കുമാരപുരം ആറാം വാർഡിന്റെ വടക്കൻ ഭാഗങ്ങളിലെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്
ഈ ഭാഗത്ത് രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്, അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളുന്നതും പതിവാണ്
അധികൃതർ ഇടപെട്ട് തോട്ടിലെ മാലിന്യങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കി പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും രക്ഷിക്കണം
– പ്രദേശവാസികൾ


