NEWS
സോളർ കരുതൽ നിക്ഷേപത്തിൽ കെഎസ്ഇബി അയഞ്ഞു; അധികമുള്ള തുക ബില്ലിൽ കുറയ്ക്കും, അക്കൗണ്ടിലെത്തും

തിരുവനന്തപുരം ∙ കഴിഞ്ഞ സാമ്പത്തിക വർഷം ബിൽ ചെയ്ത ശരാശരി പ്രതിമാസ ഉപയോഗം അടിസ്ഥാനമാക്കി, സൗരോർജ ഉപയോക്താക്കളുടെ (പ്രൊസ്യൂമർ) കരുതൽ നിക്ഷേപം (സെക്യൂരിറ്റി ഡിപ്പോസിറ്റ്) കണക്കാക്കുന്ന രീതി കെഎസ്ഇബി പരിഷ്കരിച്ചു. ഉപയോക്താവിന്റെ മൊത്തം വൈദ്യുതി ഉപയോഗമാണ് ഇതുവരെ കരുതൽ നിക്ഷേപത്തിനു പരിഗണിച്ചിരുന്നത്. അറ്റ ഉപഭോഗമാണ് (നെറ്റ് കൺസംപ്ഷൻ) ഇനി പരിഗണിക്കുക.സോളർ പ്ലാന്റിൽ ഉൽപാദിപ്പിച്ച് ഗ്രിഡിലേക്കു നൽകുകയും (എക്സ്പോർട്ട്) ഗ്രിഡിൽ നിന്ന് എടുത്ത് ഉപയോഗിക്കുകയും (ഇംപോർട്ട്) ചെയ്യുന്ന വൈദ്യുതി തട്ടിക്കിഴിച്ച് ഇംപോർട്ട് ആണ് കൂടുതലെങ്കിൽ അധികമായി ഇംപോർട്ട് ചെയ്ത വൈദ്യുതി മാത്രമാണ് ബില്ലിങ്ങിനു പരിഗണിക്കുക. എക്സ്പോർട്ട് ആണ് കൂടുതലെങ്കിൽ ഫിക്സഡ് ചാർജ് മാത്രമേ ബാധകമാകൂ. ഈ രീതിയിൽ 2024–25 ലെ മൊത്തം വൈദ്യുതി ഉപയോഗം കണക്കാക്കി അതിനെ ഒരു മാസത്തെ ശരാശരിയിലേക്കു മാറ്റിയ ശേഷം അതിന്റെ ഇരട്ടിയാണ് കരുതൽ നിക്ഷേപമായി നിലനിർത്തുക. നിലവിൽ ഉപയോക്താവ് അടച്ച തുകയും പുതിയ കണക്ക് പ്രകാരമുള്ള തുകയും തമ്മിലെ വ്യത്യാസം കണ്ടെത്തി അധികമുള്ള തുക 2 പ്രതിമാസ ബില്ലുകളിൽ ക്രമീകരിക്കും. തുക ബാക്കിയുണ്ടെങ്കിൽ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും.
Source link


