NEWS

പൂർത്തിയായ ദേശീയപാത ‘സേഫല്ല’; പൊളിച്ച് ആകാശപ്പാത നിർമിക്കും


ചെറുവത്തൂർ ∙ ദേശീയപാത 66ന്റെ രണ്ടാം റീച്ചിൽ നിർമാണം പൂർത്തിയായ, കാര്യങ്കോട് പാലം മുതൽ മയിച്ച പാലം വരെയുള്ള 600 മീറ്റർ ഭാഗം ഗതാഗതയോഗ്യമല്ലെന്നു മണ്ണുപരിശോധനയിൽ കണ്ടെത്തി. ഈ ഭാഗം പൊളിച്ചുമാറ്റി ആകാശപ്പാത നിർമിക്കാൻ കരാർക്കമ്പനിയായ മേഘ കൺസ്ട്രക്‌ഷൻസിനു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിർദേശം നൽകി. നിർമാണം പൂർത്തിയായി ഗതാഗതത്തിനു തുറന്നുനൽകിയ ഭാഗമാണിത്. മഴക്കാലത്തു വെള്ളപ്പൊക്കമുണ്ടാകുന്ന മയിച്ച പ്രദേശം ചതുപ്പുനിലമാണെന്ന കാര്യം കണക്കിലെടുത്താണ് ഇവിടെ മണ്ണുപരിശോധന നടത്തിയത്. പാതയുടെ സമീപത്തു രണ്ടു ഭാഗത്തും തോടുകളും പുഴയും തടാകവുമുണ്ട്. ഇവിടെയുണ്ടായിരുന്ന തടാകം നിർമാണത്തിന്റെ ഭാഗമായി നികത്തിയിരുന്നു. ദേശീയപാത നിർമാണത്തിലെ ഏറ്റവും സങ്കീർണമായ മേഖലയായാണ് കാര്യങ്കോട് പാലം മുതൽ ചെറുവത്തൂരിലെ പഴയ ചെക്പോസ്റ്റ് വരെയുള്ള ഭാഗത്തെ കണക്കാക്കുന്നത്. വീരമലയും ഈ മേഖലയിലാണു സ്ഥിതിചെയ്യുന്നത്. വീരമലക്കുന്നിൽ മണ്ണിടിച്ചിൽ തടയുന്നതിനുള്ള സുരക്ഷാപദ്ധതിയുടെ നിർമാണം അവസാനഘട്ടത്തിലാണ്.


Fashion ⏭️

Back to top button