NEWS

വിഴിഞ്ഞത്തെ വിദേശനിക്ഷേപം: ടിഐഎല്ലില്‍ അമേരിക്കന്‍, സിംഗപ്പുര്‍ കമ്പനികള്‍ക്കും ഓഹരി


തിരുവനന്തപുരം ∙ വിഴിഞ്ഞത്ത് 13,270 കോടിയുടെ വിദേശനിക്ഷേപം നടത്തുന്ന എംഎസ്‌സി കമ്പനിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡില്‍ (ടിഐഎല്‍) 20 ശതമാനം ഓഹരി അമേരിക്കന്‍ കമ്പനിയായ ബ്ലാക്ക് റോക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ടേണ്‍സിന്. 70 ശതമാനം ഓഹരി എംഎസ്‌സി കമ്പനിക്കും 10 ശതമാനം ഓഹരി സിംഗപ്പുര്‍ കമ്പനിയായ ജിഐസിക്കുമാണ്. അടുത്തിടെ കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രി ശൃംഖലകളില്‍ ബ്ലാക്ക് റോക്ക് നിക്ഷേപം നടത്തിയതു ചര്‍ച്ചയായിരുന്നു. ഓഹരി കൈമാറ്റത്തിനുള്ള അനുമതിക്കായി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സര്‍ക്കാരിനു കത്തു നല്‍കി. ഈ ആവശ്യം ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട മേല്‍നോട്ട സമിതി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.ടിഐഎല്ലിന്റെ സബ്‌സിഡിയറി കമ്പനിയായ മുണ്ടി ലിമിറ്റഡ് ആണ് വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്നതെന്നാണ് അദാനി ഗ്രൂപ്പ് സെബിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുണ്ടി ലിമിറ്റഡുമായി ഓഹരി കൈമാറ്റത്തിന് ജൂണ്‍ 29ന് കരാറില്‍ ഏര്‍പ്പെട്ടതായി 30നാണ് സെബിക്കു അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓഹരി വില്‍പന പൂര്‍ത്തിയാക്കുന്നത് നിയമപരമായ അനുമതികളുടെ അടിസ്ഥാനത്തിലാണെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഓഹരി കൈമാറ്റ കരാറില്‍ അദാനി ഗ്രൂപ്പ് ഏര്‍പ്പെട്ടതെന്നും സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് ആവശ്യപ്പെട്ടിരുന്നു. കണ്‍സഷന്‍ കരാറിന്റെ 5.3 വകുപ്പു പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.


Source link

Back to top button