LIFESTYLE

വിളവെടുപ്പ് തുടങ്ങിയത് തമിഴ്നാട്ടിൽ; വില്പന പൊടിപൊടിക്കുന്നത് കേരളത്തിൽ, കിലോയ്കക് വില 8 രൂപ മുതൽ


പേരയ്ക്ക തോട്ടം

വടക്കഞ്ചേരി: തമിഴ്നാട്ടിൽ വിളവെടുപ്പ് തുടങ്ങിയതോടെ പാലക്കാട് ജില്ലയിലെ തെരുവുകളിൽ പേരയ്ക്ക നിറഞ്ഞു. ദിവസവും നിരവധി പേരാണ് പേരയ്ക്ക വാങ്ങാനെത്തുന്നത്. തെരുവോരത്തും പഴക്കടകളിലും ഗുഡ്സ് ഓട്ടോറിക്ഷയിലുമെല്ലാം കച്ചവടം പൊടിപൊടിക്കുകയാണ്.

തമിഴ്നാട്ടിലെ ദിണ്ടിഗൽ, മധുര, തേനി, കസൂർ, നാമക്കൽ പ്രദേശങ്ങളിൽ നിന്നാണ് കേരളത്തിലെ വിപണികളിലേക്ക് വൻതോതിൽ പേരയ്ക്ക എത്തുന്നത്. ഇതുകൂടാതെ ആന്ധ്രപ്രദേശിൽ നിന്നും ഇറക്കുമതിയുണ്ട്. ജൂലായിൽ പേരയ്ക്ക വിളവെടുപ്പ് ആരംഭമാണ്. ആഗസ്ത് മുതൽ ഒക്‌ടോബർ വരെ പേരയ്ക്ക കൂടുതലായി വിപണിയിലെത്തുമെന്ന് കച്ചവടക്കാർ പറയുന്നു.

നിലവിൽ 80 രൂപ മുതലാണ് കിലോയ്ക്ക് വില. വെളുത്ത നിറമുള്ള നാടൻ പേരയ്ക്കയും ഇളംചുവപ്പ് നിറമുള്ള തായ്‌വാൻ പിങ്കുമാണ് പ്രധാനമായും വിപണിയിലെത്തുന്നത്. താരതമ്യേന കുറച്ച് വലുപ്പവും കട്ടിയും കൂടുതലാണ് വെളുത്ത പേരയ്ക്കയ്ക്ക്. ഇതുകൂടുതൽ ദിവസം കേടുകൂടാതെയിരിക്കും. ദൂരസ്ഥലങ്ങളിലേക്കുള്ള കയറ്റുമതിക്കായി തെരഞ്ഞെടുക്കുന്നത് ഇത്തരം പേരയ്ക്കകളാണ്. കട്ടി കുറഞ്ഞ തൊലിയും സുഗന്ധവും കൂടുതൽ മധുരവുമുള്ളവയാണ് തായ്വാൻ പിങ്ക്. ജ്യൂസടിച്ചും വെറുതെ കഴിക്കുന്നതിനുമപ്പുറം വ്യത്യസ്തമായ രുചികളിലാണ് കുടുംബങ്ങളിലെ തീൻമേശകളിൽ പേരയ്ക്ക നിറയുന്നത്. ചെറുകഷ്ണങ്ങളായി മുറിച്ച് ഉപ്പും മുളകുപൊടിയും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നതിനോട് പ്രിയം. ഫ്രൂട്ട് സാലഡുകളിൽ പേരയ്ക്കയ്ക്ക് വലിയ സ്ഥാനമുണ്ട്. ഇതുകൂടാതെ പേരയ്ക്ക അച്ചാർ, പച്ചപ്പേരയ്ക്കയിൽ പച്ചമുളക്, ഇഞ്ചി, വേപ്പില, ചെറിയുള്ളി, ഉപ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന ചമ്മന്തി, തൈരും തേങ്ങയും ചേർത്തുള്ള കിച്ചടി, പേരയ്ക്ക ജാം, പേരയ്ക്ക ഹൽവ എന്നിങ്ങനെ വിവിധ വിഭവങ്ങൾ. രുചിയിൽ മാത്രമല്ല ആരോഗ്യ കാര്യത്തിലും വമ്പനാണ്. പേരയ്ക്കയിലുള്ള വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവ രോഗപ്രതിരോധ ശേഷി, മെച്ചപ്പെട്ട ദഹനം, പ്രമേഹ നിയന്ത്രണം, ഹൃദയാരോഗ്യം, ചർമസംരക്ഷണം എന്നിവയ്ക്ക് ഉത്തമമാണ്.


News ⏭️

Back to top button