LIFESTYLE

പത്തേക്കറിൽ കൃഷി,​ ഒരു സീസണിൽ 20 ലക്ഷം രൂപയുടെ വരുമാനം

ഇലന്തൂർ : വർഷം മുഴുവൻ വിളവെടുക്കാൻ പാകത്തിൽ കപ്പക്കൃഷിയിൽ വലിയ മുന്നേറ്റമുണ്ടാക്കി ഇലന്തൂർ ഗ്രാമം. തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ ഇലന്തൂർ ബ്ലോക്ക് ഓഫീസിന് സമീപവും ചുറ്റുപാടുമായി 10 ഏക്കറോളം പാടത്താണ് കൃഷി. ഒരു സീസണിൽ 20 ലക്ഷം രൂപയുടെ വരുമാനം കർഷകർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

സീസണിൽ 20,000 മൂട് കപ്പ വരെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഒരു മൂട് കപ്പയ്ക്ക് 100 രൂപ വിലക്കാണ് വില്പന. ബ്ലോക്ക് പടിക്ക് സമീപവും ധന്വന്തരി ക്ഷേത്രത്തിന് സമീപത്തും കൃഷിയുണ്ട്. ബ്ലോക്കുപ്പടി ഉൾപ്പെടെ ഇലന്തൂരിൽ കപ്പ വിപണികൾ സജീവമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപാരികൾ കപ്പ വാങ്ങാൻ ഇലന്തൂരിൽ എത്തുന്നു. വർഷങ്ങളായി നെൽകൃഷി ചെയ്തിരുന്ന പാടങ്ങളാണ് കപ്പ കൃഷിയിലേക്ക് വഴിമാറിയത്. നെൽകൃഷി ലാഭകരമല്ലാതെ വന്നതോടെ പച്ചക്കറിയിലേക്കും പിന്നീട് കപ്പയിലേക്കും കർഷകർ തിരിയുകയായിരുന്നു. സ്വന്തംഭൂമിയിലും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്. കറുത്ത ബ്ലോക്ക് ഇനത്തിൽപെട്ട കപ്പകളാണ് ഇവിടെ കൂടുതൽ കൃഷി ചെയ്യുന്നത്. ഒൻപത് മാസം നീളുന്നതാണ് ഒരു കൃഷി.

അത് വിളവെടുത്താൽ അടുത്ത കൃഷിക്കായി ഒരുങ്ങും. കർഷകർ പല സമയങ്ങളിൽ കൃഷി ചെയ്യുന്നതിനാൽ വർഷം മുഴുവൻ ഇവിടെ കപ്പ ലഭിക്കും. ആകെയുള്ള പാടശേഖരങ്ങളിൽ ആറ് ഏക്കറും പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നത് പരിയാരം സ്വദേശികളായ സോമരാജൻ, മധു, രാമചന്ദ്രൻ എന്നിവരുടെ സംഘമാണ്. ഇലന്തൂരിന്റെ ബ്രാന്റായി കപ്പയെ മാറ്റുമെന്ന് കൃഷി ഓഫീസർ അരുണിമയും പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം ചെമ്പകത്തിലും പറഞ്ഞു.


മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കിയാൽ കൂടുതൽ വിളവ് ലഭിക്കും.

അനിതാ സോമൻ,

വാർഡ് അംഗം

10 ഏക്കറിൽ കപ്പക്കൃഷി ♦ ഒരു സീസണിൽ 13,000 മൂട് കപ്പ കൃഷി. ♦ 52 മെട്രിക് ടൺ വിളവ്


Source link

Back to top button