BUSINESS

E20 Petrol: സാധാരണക്കാരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍; മൈലേജ് മുതല്‍ ലാഭം വരെ


E20 Fuel India: ഇന്ത്യയുടെ ഇന്ധന വിപ്ലവമായാണ് ഇ20 പെട്രോളിനെ വിലയിരുത്തുന്നത്. ഇ20 പെട്രോള്‍ വഴി കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയ്ക്ക് ശതകോടികളുടെ നേട്ടമാണ് ഉണ്ടായത്. ഇന്ത്യയുടെ എഥനോള്‍ വിപ്ലവത്തെ 2 -ാം തലമുറ എഥനോള്‍ എന്നാണ് ലോകം വിശേഷിപ്പിക്കുന്നത്. ബ്രസീലും, യുഎസും അടക്കുമുള്ള രാജ്യങ്ങള്‍ ഇപ്പോഴും എഥനോള്‍ നിര്‍മ്മിക്കാന്‍ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യ മരാവിഷ്ടം, കേടായ ഭക്ഷ്യധാന്യം, വൈക്കോല്‍ എന്നിവയില്‍ നിന്നു പോലും എഥനോള്‍ ഉണ്ടാക്കുന്നു. അതേസമയം ഇ20 ആളുകളുടെ സ്വസ്ഥത നയിപ്പിച്ചെന്നും, ചെലവ് വര്‍ധിപ്പിച്ചെന്നുമാണ് ആരോപണം. ഇതുമൂലം വാഹനങ്ങളുടെ പരിപാലച്ചെലവ് കൂടിയെന്നും, മൈലേജ് കുറഞ്ഞെന്നും വാദങ്ങള്‍ ഉയരുന്നു. ഈ സാഹചര്യത്തില്‍ ഇ20 പെട്രോളുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ സംശയങ്ങള്‍ക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം തന്നെ മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ്. ഈ വിവരങ്ങളാണ് താഴെ നല്‍കുന്നത്. ലക്ഷ്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കിയോ? (ബ്രസീല്‍ പതിറ്റാണ്ടുകള്‍ എടുത്തപ്പോള്‍ ഇന്ത്യയുടെ നീക്കം അതിവേഗമായോ? ഇന്ത്യ ഈ പദ്ധതി പെട്ടെന്ന് ഒഴുക്കന്‍ മട്ടില്‍ നടപ്പിലാക്കിയതല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2001 ലാണ് പൈലറ്റ് പ്രൊജക്റ്റ് ആരംഭിച്ചത്. 2013-ല്‍ ഔദ്യോഗിക നയമായി. 2014 വരെ കരിമ്പിനെ മാത്രം ആശ്രയിച്ചായിരുന്നു എഥനോള്‍ നിര്‍മ്മാനം. അതിനാല്‍ തന്നെ പെട്രോളിലെ എഥനോളിന്റെ അളവ് ഒന്നിനും രണ്ടിനും ഇടയില്‍ (1.5%) ശതമാനം മാത്രമായിരുന്നു. 2018 -ലെ ജൈവ ഇന്ധന നയവും, 2021 -ല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആരംഭിച്ച പ്രത്യേക എഥനോള്‍ പ്ലാന്റുകളും വഴി ഉല്‍പ്പാദനം വലിയ തോതില്‍ വര്‍ധിച്ചു. ശാസ്ത്രീയതയോ, സുരക്ഷയോ ബലികഴിക്കാതെ മികച്ച ആസൂത്രണത്തിലൂടെയാണ് സമയപരിധി ചുരുക്കിയതെന്ന് സര്‍ക്കാര്‍ പറയുന്നു. എന്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സാധാരണ പെട്രോളോ, ഇ10 ഇന്ധനമോ, ഇ20യോ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നില്ല?രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം പമ്പുകളില്‍ ഒരേസമയം മൂന്ന് തരം ഇന്ധനങ്ങള്‍ വിതരണം ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. ഇതു രാജ്യത്തിനും എണ്ണക്കമ്പനികള്‍ക്കും വലിയ സാമ്പത്തിക, ലോഗിസ്റ്റിക്‌സ് ബാധ്യത ഉണ്ടാക്കും. കൂടാതെ എഥനോള്‍ നിര്‍മ്മാണ മേഖലയില്‍ ബാങ്കുകള്‍ വഴി നിക്ഷേപിച്ച 1 ലക്ഷം കോടി രൂപയുടെ വികസനത്തെ ബാധിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നു. പഴയ വാഹനങ്ങള്‍ക്ക് ഇ20 കേടുപാട് വരുത്തുമോ?പഴയ വാഹനങ്ങളുടെ കാര്യത്തില്‍ മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ മുന്‍നിര കമ്പനികള്‍ കോടിക്കണക്കിന് വാഹനങ്ങള്‍ ഇതോടകം പരിശോധിച്ചു കഴിഞ്ഞു. ഈ പരിശോധനയില്‍ എഥനോള്‍ കാരണം ഈ വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകളോ, തുരുമ്പോ കണ്ടെത്തിയിട്ടില്ല. റബ്ബര്‍ ഹോസുകള്‍ കേടാകുമെന്നും എന്‍ജിന്‍ തകരാറിലാകുമെന്നുമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം പറയുന്നു. ഇ20 മൈലേജ് കുറയ്ക്കുമോ?ഇ20 ഉപയോഗം മൂലം പഴയ വാഹനങ്ങളില്‍ 3 മുതല്‍ 5 ശതമാനം വരെ മൈലേജ് കുറയാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയം സമ്മതിക്കുന്നു. എങ്കിലും ഇ20 ഇന്ധനത്തിന് ഉയര്‍ന്ന ഒക്ടെയ്ന്‍ റേറ്റിംഗ് ഉള്ളതിനാല്‍ എന്‍ജിന്‍ പ്രവര്‍ത്തനം സുഗമമാക്കുകയും, കാര്‍ബണ്‍ പുറന്തള്ളല്‍ 40 ശതമാനത്തോളം കുറയ്ക്കുകയും ചെയ്യുമെന്നും കൂട്ടിച്ചേര്‍ക്കുന്നു. 2023 ഏപ്രിലിന് ശേഷം ഇറങ്ങിയവ വാഹനങ്ങള്‍ ഇ20 അനുയോജ്യമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.എന്തുകൊണ്ട് ഇ20 പെട്രോളിന് വില കുറയുന്നില്ല? കര്‍ഷകര്‍ക്ക് കൃത്യമായ വരുമാനം ഉറപ്പാക്കാന്‍ എഥനോളിന്റെ വില സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ചോളത്തില്‍ നിന്നുള്ള എഥനോളിന് ലിറ്ററിന് 71.86 രൂപ നിരക്കിലാണ് സംഭരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 70 ഡോളര്‍ ആയിരിക്കുമ്പോള്‍ ഇ20 ഉല്‍പ്പാദിപ്പിക്കാന്‍ സാധാരണ പെട്രോളിനേക്കാള്‍ ചെലവ് വരും. എണ്ണവില 120 ഡോളര്‍ കടക്കുമ്പോള്‍ മാത്രമേ ഇ20 ലാഭകരമാകൂ. എങ്കിലും ആഗോള വിപണിയിലെ എണ്ണവില വ്യതിയാനങ്ങളില്‍ നിന്ന് ഇന്ത്യയിലെ ഇന്ധനവിലയെ ഒരു പരിധി വരെ സ്ഥിരതയോടെ നിര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. രാജ്യത്തിനുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെ? ഇ20 പദ്ധതി വഴി ഇതുവരെ 1.97 ലക്ഷം കോടി രൂപയുടെ വിദേശനാണയം ഇന്ത്യയ്ക്ക് ലാഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 952 ലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും കഴിഞ്ഞു. കൂടാതെ 1.66 ലക്ഷം കോടിയിലധികം രൂപ കര്‍ഷകരിലേക്ക് എത്തിക്കാനും സാധിച്ചു.


Read News

Back to top button