BUSINESS

EPFO Pension: ഇപിഎസ് 71, ഇപിഎസ് 95 ഇനിയില്ല; ഇപിഎസ് 2026 പ്രാബല്യത്തില്‍; ആരെയൊക്കെ ബാധിക്കും, മാറ്റങ്ങള്‍ അറിയാം


EPFO New Updates: നിങ്ങള്‍ക്ക് ലഭിച്ചിരുന്ന ഇപിഎസ് പെന്‍ഷന്‍ ഇനി കിട്ടില്ലേ? ഇപിഎസ് 2026 അപ്‌ഡേറ്റോടെ ഇപിഎസ് 71, ഇപിഎസ് 95 സ്‌കീമുകള്‍ ഇല്ലാതായി. ഇപിഎഫ്ഒ ഉപയോക്താക്കള്‍ മനസിലാക്കേണ്ട പുതിയ മാറ്റങ്ങള്‍. EPS 2026 News: ഇപിഎഫ്ഒ പദ്ധതിയില്‍ വന്‍ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശമ്പള വരുമാനക്കാരായ സാധാരണക്കാരന്റെ റിട്ടയര്‍മെന്റ് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഈ സ്‌കീമിലെ മാറ്റങ്ങള്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നു. ഇപിഎസ് 2026 അപ്‌ഡേറ്റുകളുടെ ഭാഗമായി വര്‍ഷങ്ങളായി നമ്മള്‍ കേട്ടുശലിച്ച ഇപിഎസ് 71, ഇപിഎസ് 95 എന്നിവ ചരിത്രമായി മാറികഴിഞ്ഞു. പെന്‍ഷന്‍ ഫോര്‍മുലയിലും, തുകയിലും മാറ്റമില്ലാതെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ അഴിച്ചുപണി നടത്തിയിരിക്കുന്നത്. എന്നാല്‍ വരുത്തിയിരിക്കുന്ന ഒരോ മാറ്റങ്ങളും വളരെ പ്രധാന്യം അര്‍ഹിക്കുന്നത് തന്നെയാണ്. സാധാരണക്കാരായ ജീവനക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വേഗതയേറിയ ക്ലെയിം തീര്‍പ്പാക്ക മുതല്‍ കടുത്ത ശിക്ഷകള്‍ വരെ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. പുതിയ കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി (2020) പ്രകാരമുള്ള പരിഷ്‌കാരങ്ങളെ പറ്റിയാണ് താഴെ പറയുന്നത്.വന്ന മാറ്റങ്ങള്‍ വേഗത്തിലുള്ള ക്ലെയിം തീര്‍പ്പാക്കല്‍: പുതിയ നിയമപ്രകാരം പെന്‍ഷന്‍ അപേക്ഷകള്‍ കൃത്യമായി പൂരിപ്പിച്ചു നല്‍കിയാല്‍ 20 ദിവസത്തിനകം തീര്‍പ്പാക്കും. അല്ലാത്തപക്ഷം അപേക്ഷയിലെ കുറവുകള്‍ ഈ കാലാവധിക്കുള്ളില്‍ അപേക്ഷകനെ അറിയിക്കണം. 12% പലിശ പിഴ: മതിയായ കാരണങ്ങളില്ലാതെ പെന്‍ഷന്‍ ക്ലെയിം തീര്‍പ്പാക്കുന്നതില്‍ താമസം വരുത്തരുത്. താമസം വന്നാല്‍ ആ തുകയ്ക്ക് പ്രതിവര്‍ഷം 12% പലിശ നല്‍കണം. ഈ പിഴ ഉത്തരവാദിയായ ഇപിഎഫ് കമ്മീഷണറുടെ ശമ്പളത്തില്‍ നിന്നാണ് ഈടാക്കും. ഉയര്‍ന്ന പെന്‍ഷന്‍ വ്യവസ്ഥകള്‍: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് നിലവില്‍ വന്ന ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന്‍ ഇപ്പോള്‍ പുതിയ സ്‌കീമിന്റെ (EPS 2026) ഭാഗമായി ഔദ്യോഗികമായി ഉള്‍പ്പെടുത്തി. ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുത്തവര്‍ക്കായി തൊഴിലുടമയുടെ വിഹിതം 8.33 ശതമാനത്തില്‍ നിന്ന് 9.49 ശതമാനമായി വര്‍ധിക്കും. സര്‍ക്കാര്‍ വിഹിതത്തിനുള്ള പലിശ നിരക്ക്: പെന്‍ഷന്‍ ഫണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിഹിതത്തിന് കുറഞ്ഞത് 8.5% പലിശ നിരക്ക് ഉറപ്പാക്കും. ഡിജിറ്റല്‍ കംപ്ലയന്‍സ്: തൊഴിലുടമകള്‍ക്ക് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയുള്ള കൃത്യമായ വിവരശേഖരണവും നടപടികളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.മാറ്റമില്ലാതെ തുടരുന്ന കാര്യങ്ങള്‍ പെന്‍ഷന്‍ കണക്കാക്കുന്ന രീതി (Pension Formula) മാറുന്നില്ല. അതായത് പെന്‍ഷന്‍ തുക= (പെന്‍ഷന്‍ ലഭിക്കാവുന്ന ശമ്പളം × പെന്‍ഷന്‍ ലഭിക്കാവുന്ന സേവന കാലാവധി) ÷ 70 പെന്‍ഷന്‍ ശമ്പള പരിധി: പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് പുറത്തുപോകുന്നതിന് തൊട്ടുമുമ്പുള്ള 60 മാസത്തെ ശരാശരി പ്രതിമാസ ശമ്പളം അടിസ്ഥാനമാക്കി തന്നെ കണക്കാക്കും. പിഎഫ് വിഹിതം: ഇപിഎഫ്ഒ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതത്തില്‍ മാറ്റമില്ല. തൊഴിലുടമ ശമ്പളത്തിന്റെ 8.33 ശതമാനവും, കേന്ദ്ര സര്‍ക്കാര്‍ 1.16 ശതമാനവും വിഹിതം തുടര്‍ന്നും നല്‍കും. അടിസ്ഥാന യോഗ്യത: പ്രതിമാസ പെന്‍ഷന്‍ ലഭിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കണം. കൂടാതെ സാധാരണ വിരമിക്കല്‍ പ്രായവും എത്തണം. മുന്‍കൂട്ടിയുള്ള പെന്‍ഷന്‍: 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് 50 വയസ് മുതല്‍ മുന്‍കൂട്ടി പെന്‍ഷന്‍ വാങ്ങാനും ഓപ്ഷന്‍ ഉണ്ട്. അതേസമയം സാധാരണ വിരമിക്കല്‍ പ്രായത്തിന് മുമ്പ് വാങ്ങുന്ന ഓരോ വര്‍ഷത്തിനും പെന്‍ഷന്‍ തുകയില്‍ 4% കുറവുണ്ടാകും. കുറഞ്ഞ പെന്‍ഷന്‍ തുക: പുതിയ വിജ്ഞാപനത്തിലും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ തുകയില്‍ മാറ്റമില്ല. അത് നിലവില്‍ 1,000 രൂപയായി തുടരും. കുടുംബ- വൈകല്യ പെന്‍ഷനുകള്‍: പങ്കാളി, കുട്ടികള്‍, അനാഥര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍, ആശ്രിതരായ മാതാപിതാക്കള്‍ എന്നിവര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ ആനുകൂല്യങ്ങളും, ജോലിയിലായിരിക്കെ പൂര്‍ണ്ണ വൈകല്യം സംഭവിക്കുന്നവര്‍ക്കുള്ള വൈകല്യ പെന്‍ഷന്‍ ആനുകൂല്യങ്ങളും മാറ്റമില്ലാതെ തുടരും. 10 വര്‍ഷത്തിന് മുമ്പ് ജോലി ഉപേക്ഷിച്ചാല്‍: 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കാത്തവര്‍ക്ക് തുക പിന്‍വലിക്കാനോ അല്ലെങ്കില്‍ പുതിയ ജോലിയില്‍ ഈ കാലാവധി ചേര്‍ക്കുന്നതിനായി സ്‌കീം സര്‍ട്ടിഫിക്കറ്റ് വാങ്ങാനോ ഉള്ള ഓപ്ഷനുകള്‍ ഉണ്ടായിരിക്കും.ഇപിഎഫ് 71, ഇപിഎസ് 95 ഉപയോക്താക്കള്‍ അറിയാന്‍ ഇപിഎസ് 2026 നിലവില്‍ വന്നത് പഴയ പെന്‍ഷന്‍ പദ്ധതികളായ ഇപിഎസ് 71, ഇപിഎസ് 95 എന്നിവയുടെ ഗുണഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്ക് യാതൊരു മാറ്റവുമില്ലെന്നതാണ് പ്രധാന ഹൈലൈറ്റ്. അതായത് ഇപിഎസ് 71 അല്ലെങ്കില്‍ ഇപിഎസ് 95 പ്രകാരം നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന പ്രായമായ ആളുകളെ ഈ പുതിയ നിയമം ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ല. ഇവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അതേ പെന്‍ഷന്‍ തുക യാതൊരു തടസവുമില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുടര്‍ന്നും ലഭിക്കും.നിലവില്‍ ജോലി ചെയ്യുന്ന ഇപിഎസ് 95 വരിക്കാര്‍ പുതിയ സ്‌കീമിലേക്ക് മാറിയെങ്കിലും പെന്‍ഷന്‍ കണക്കാക്കുന്ന ഫോര്‍മുല പഴയതുപോലെ തന്നെ തുടരുന്നതിനാല്‍ വരാനിരിക്കുന്ന പെന്‍ഷന്‍ തുകയില്‍ കുറവുണ്ടാകില്ല. ഇവര്‍ വിരമിച്ച ശേഷം പെന്‍ഷനായി അപേക്ഷിക്കുമ്പോള്‍ പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കും. സുപ്രീം കോടതി വിധിപ്രകാരം ഉയര്‍ന്ന പെന്‍ഷന് അപേക്ഷിച്ച നിലവിലെ ജീവനക്കാര്‍ക്ക്, പുതിയ നിയമത്തില്‍ അത് ഔദ്യോഗികമായി ഉള്‍പ്പെടുത്തിയതിനാല്‍ കൂടുതല്‍ നിയമപരമായ വ്യക്തതയും, സുരക്ഷിതത്വവും ലഭിക്കും.ശ്രീജിത്ത് എസ് നെ കുറിച്ച് ശ്രീജിത്ത് എസ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർദി ഇക്കണോമിക് ടൈംസ് മലയാളത്തിലെ സീനിയര്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് ശ്രീജിത്ത് എസ്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ബിസിനസ് റൈറ്ററാണ്. 2021 ഓഗസ്റ്റില്‍ ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡില്‍ ചേര്‍ന്ന ശ്രീജിത്ത്, ആദ്യ വര്‍ഷം സമയം മലയാളം പോര്‍ട്ടലില്‍ ബിസിനസ് സെഷന്‍ കൈകാര്യം ചെയ്തു. തുടര്‍ന്നാണ് ദി ഇക്കണോമിക് ടൈംസ് മലയളാത്തിന്റെ ഭാഗമായത്. 2016 മുതല്‍ ബിസിനസ് ജേണലിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. മംഗളം ദിനപ്പത്രത്തില്‍ ബിസിനസ് സബ് എഡിറ്റര്‍ ആയാണ് കരിയര്‍ ആരംഭിച്ചത്. ഇവിടെ അഞ്ചു വര്‍ഷം ബിസിനസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്തു. ഓഹരി വിപണി (ഓഹരി, മ്യൂച്വല്‍ഫണ്ട്), പേഴ്സണല്‍ ഫിനാന്‍സ് (സമ്പാദ്യ പദ്ധതികള്‍, സര്‍ക്കാര്‍ പദ്ധതികള്‍, മറ്റു നിക്ഷേപ പദ്ധതികള്‍), ആഗോള ബിസിനസ് (സര്‍ക്കാര്‍ കരാറുകള്‍, കമ്പനി ഡീലുകള്‍) സംബന്ധമായ വാര്‍ത്തകളിലാണ് പ്രാവീണ്യം. ഇതിനു പുറമേ എംഎസ്എംഇ, പൊതു ബിസിനസ് വാര്‍ത്തകള്‍ എന്നിവയും മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും, കോട്ടയം പ്രസ് ക്ലബില്‍ നിന്ന് ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമയും, ജേണലിസത്തില്‍ ബിരുദാന്തര ഡിപ്ലോമയും നേടിയ വ്യക്തിയാണ് ശ്രീജിത്ത്. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2021- 22ല്‍ ടൈംസ് ഗ്രൂപ്പ് ‘റൈസിംഗ് സ്റ്റാര്‍’ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.Read More


Source link

Back to top button