NEWS

മാസപ്പടിക്കേസിൽ നിയമോപദേശം പിണറായിക്കെതിരെ കേസെടുക്കാം റിയാസും വീണയും ഉൾപ്പെടും

കൊച്ചി: സി.എം.ആർ.എൽ- എക്‌സാലോജിക് മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ഇ.ഡി നൽകിയ കത്തിൽ മതിയായ തെളിവുണ്ടെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സംസ്ഥാന സർക്കാരിനെ അറിയിച്ചു. അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.

വേണ്ടത്ര തെളിവില്ലെങ്കിൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് പ്രാഥമികാന്വേഷണം നടത്തണം. അഡ്വക്കേറ്റ് ജനറൽ ജാജു ബാബു ഇന്നലെ രാത്രിയാണ് നിയമോപദേശം സർക്കാരിന് ഇ- മെയിൽ വഴി കൈമാറിയത്. ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് കൈമാറിയത് കണക്കിലെടുത്ത് പൊലീസിനാണ് നിയമോപദേശം നൽകിയത്. വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി വ്യാഴാഴ്ച രാത്രി എ.ജി ഓൺലൈനായി ചർച്ച നടത്തിയിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസഫലി, അഡിഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ് ഷാ എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനമെടുത്തത്. ഇ.ഡി നൽകിയ കത്ത് വിശദമായി പരിശോധിച്ചാണ് നിർദ്ദേശങ്ങൾ നൽകിയത്.

പിണറായി വിജയൻ, മകൾ ടി.വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകളാണ് കത്തിലുള്ളത്. ഏറെ മാനങ്ങളുള്ള കേസായതിനാൽ പല തവണ കൂടിയാലോചന നടത്തിയ ശേഷമാണ് എ.ജിയുടെ നിയമോപദേശം.

Read News ⏭️

Back to top button