മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചു, രണ്ടാംവിവാഹ ആരോപണത്തിൽ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തിൽ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. കെ.പി.സി.സി വക്താവ് രാജു പി.നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡി.ജി.പി നേരത്തെ നിർദ്ദേശിച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപ് ഒരു ചടങ്ങിൽ വച്ചാണ് ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ രണ്ട് യുവാക്കൾ കൊണ്ടുവന്നുവെന്നും കോടികൾ വിലമതിക്കുന്ന വാർത്തയായിരുന്നു അതെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ പരാമർശം. മുഖ്യമന്ത്രിക്കെതിരെ വ്യാജ രേഖകൾ ചമച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും യുവാക്കളെ കണ്ടെത്തണമെന്നും അഗസ്റ്റിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന രേഖകൾ കണ്ടെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വി ഡി സതീശന്റെ രണ്ടാം കല്യാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനൊന്നും തന്റെ കൈയിൽ മറുപടിയില്ലെന്ന് ആന്റോ അഗസ്റ്റിൻ മാദ്ധ്യമങ്ങളോടും പറഞ്ഞിരുന്നു. ‘മെസി വിവാദത്തിലെ എല്ലാ അന്വേഷണത്തിലും സഹകരിക്കും. അല്ലാതെ ഞങ്ങൾക്ക് ആരാണ് വാർത്ത ചോർത്തി തരുന്നത്? എങ്ങനെയാണ് വാർത്ത ചെയ്യുന്നത്? കോൺഗ്രസിൽ നിങ്ങളെ ആരെല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്? എന്ന ചോദ്യങ്ങൾക്ക് ഞങ്ങളുടെ കൈയിൽ മറുപടിയില്ല. സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെങ്കിൽ ഈ നാടകത്തിന്റെ ആവശ്യമില്ല’- എന്നായിരുന്നു ആന്റോ അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.


