NEWS
‘ഞാൻ ഉൾപ്പെടെയുള്ളവർക്ക് പറ്റിയ തെറ്റും ചർച്ചയായിട്ടുണ്ട്; പറയേണ്ട കാര്യമേ പറയാൻ കഴിയൂ’

കോഴിക്കോട് ∙ വിശാല സംസ്ഥാന സമിതിയിൽ തനിക്കെതിരെ ശാസന ഉണ്ടായെന്ന വാർത്തയോടു വ്യക്തമായി പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിശാല സമിതിക്കു ശേഷമുള്ള വാർത്താസമ്മേളനത്തിൽ ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും പറയേണ്ട കാര്യങ്ങൾ മാത്രമേ പറയേണ്ടതുള്ളൂ എന്നു പറഞ്ഞാണ് അദ്ദേഹം ഒഴിഞ്ഞു മാറിയത്. വർഗീയതയ്ക്കെതിരായ പോരാട്ടം, പാർട്ടിക്കെതിരെ ഇ.ഡിയുടെ കടന്നാക്രമണത്തിന് എതിരായ പ്രതിരോധം, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തെറ്റായ നിലപാടുകൾക്കെതിരായ പോരാട്ടം തുടങ്ങി മൂന്നു കാര്യങ്ങളിൽ ഊന്നിയാകും സിപിഎമ്മിന്റെ തുടർപ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ അർഥത്തിലുമുള്ള തെറ്റ് തിരുത്തൽ പ്രക്രിയയിലേക്ക് പോകും. ഞാൻ ഉൾപ്പെടെയുള്ളവർക്ക് പറ്റിയ തെറ്റും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പറയേണ്ട കാര്യമേ പറയാൻ കഴിയൂ. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പാർട്ടി സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഇതിനകം ഏറ്റെടുത്തിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കി. കൂട്ടായ തീരുമാനവും വ്യക്തിപരമായ ചുമതലാ നിർവഹണവുമാണ് തിരുത്തൽ നടപടികളിൽ സ്വീകരിക്കുക. എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയോ എന്നതിൽ മൂന്ന് മാസം കൂടുമ്പോൾ എല്ലാ തലങ്ങളിലും പരിശോധന നടത്തും. ആറു മാസത്തിന് ശേഷം ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച വിലയിരുത്തലിന് സംസ്ഥാന സമിതി നേതൃത്വം നൽകും. എല്ലാ വർഗീയതയ്ക്കുമെതിരായ പോരാട്ടം ശക്തമാക്കും. കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരെയും ബിജെപിയുമായി ഡീൽ ഉണ്ടാക്കി ജനവിരുദ്ധ ഭരണം നടത്തുന്ന യുഡിഎഫ് സർക്കാരിനെതിരെയും ജനകീയ പോരാട്ടങ്ങൾ സംഘടിപ്പിക്കും. കേരളത്തിലെ ഇടതുപക്ഷ മനസ്സിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കും. എല്ലാ ജില്ലകളിലും വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ 17, 18 തീയതികൾക്കുള്ളിൽ ഈ യോഗങ്ങൾ ചേരും. ജില്ലാ കമ്മിറ്റിയംഗങ്ങളും ഏരിയ സെക്രട്ടറിമാരും ഒരു വനിത ഉൾപ്പെടെ ഏരിയയിൽ നിന്ന് മറ്റു മൂന്ന് പേരും ഇതിൽ പങ്കെടുക്കും. വർഗ – ബഹുജന സംഘടനാ ഭാരവാഹികളും ജില്ലാതല വിശാല സമിതികളിൽ പങ്കെടുക്കും. ഇതിനു പിന്നാലെ മേഖലാടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത് ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്ക് തിരുത്തൽ നടപടികൾ റിപ്പോർട്ട് ചെയ്യും. ഒക്ടോബർ 25 ന് മുൻപ് ഇതും പൂർത്തിയാക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Fashion ⏭️


