NEWS

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ

തൃശൂർ: സിപിഎം മുതിർന്ന നേതാവും മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ സിപിഎമ്മിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. 1960കളിൽ തന്നെ പാർട്ടി പ്രവർത്തനരംഗത്ത് സജീവമായ ബേബി ജോൺ, തൃശൂർ ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഗുരുവായൂർ, ചാവക്കാട്, മണലൂർ മേഖലകളിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നിർണായകമായി ഇടപെട്ടു.

സിഐടിയുവിലും സജീവമായിരുന്ന ബേബി ജോൺ തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006ലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു. പ്രഗത്ഭനായ വാഗ്മി എന്ന നിലയിലും ബേബി ജോൺ ശ്രദ്ധേയനായിരുന്നു. പാർട്ടിയുടെ സൈദ്ധാന്തിക നിലപാടുകളും ജനകീയ വിഷയങ്ങളും സാധാരണ പ്രവർത്തകർക്ക് എളുപ്പത്തിൽ മനസിലാകുന്ന തരത്തിൽ ലളിതമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മികച്ച പ്രാസംഗികൻ എന്ന നിലയിൽ പാർട്ടി വേദികളിലും പൊതുസമൂഹത്തിലും അദ്ദേഹം ശ്രദ്ധനേടി.

അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അദ്ധ്യാപക ജോലിയിൽനിന്ന് വിരമിച്ച ശേഷം മുഴുവൻ സമയവും പാർട്ടി പ്രവർത്തകനായി. തുടർന്ന് സംഘടനാ പ്രവർത്തനത്തിലും തൊഴിലാളി സംഘടനാ രംഗത്തും സജീവമായി. 2011ൽ മണലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാൾ പാർട്ടി സംഘടനാ പ്രവർത്തനത്തിനായിരുന്നു അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. തൃശൂരിലെ സിപിഎമ്മിന്റെ സംഘടനാ വളർച്ചയിൽ ദീർഘകാലം സജീവ സാന്നിദ്ധ്യമായിരുന്ന ബേബി ജോണിന്റെ നിര്യാണം പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും വലിയ നഷ്ടമാണ്.

English Summary

Senior CPM leader Baby John, a former Thrissur District Secretary and State Secretariat member, passed away following a prolonged illness. He played a crucial role in strengthening the party’s base and organizational activities, including CITU, in Thrissur district. John was also a renowned orator and dedicated his life to full-time party work after retiring as a teacher.

Read News ⏭️

Back to top button