SPORTS
പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ പരുക്ക് അഭിനയിക്കും: പാക്കിസ്ഥാൻ ഓപ്പണർക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ സിലക്ടർ

ലണ്ടൻ∙ പാക്കിസ്ഥാൻ ഓപ്പണർ ഇമാം ഉൾഹഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പാക്ക് ക്രിക്കറ്റ് ടീം ചീഫ് സിലക്ടർ മുഹമ്മദ് വാസിം. വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ ബാറ്റു ചെയ്യുന്നത് ഒഴിവാക്കാൻ പാക്കിസ്ഥാൻ ഓപ്പണർ പരുക്ക് അഭിനയിക്കാറുണ്ടെന്നാണ് മുഹമ്മദ് വാസിമിന്റെ ആരോപണം. ലോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഇംഗ്ലണ്ട്– പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റിൽ ഇമാം ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. ഒന്നാം ഇന്നിങ്സിൽ പാക്കിസ്ഥാൻ 110 റൺസിന് ഓൾഔട്ടായപ്പോഴായിരുന്നു ഇമാം ബാറ്റു ചെയ്യാതെ മാറിയിരുന്നത്. എന്നാൽ താരത്തിന് പരുക്കുണ്ടെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക വിശദീകരണം.‘‘ആഭ്യന്തര ക്രിക്കറ്റിലും പുല്ല് ഉള്ള പിച്ചുകളാണെങ്കിൽ ഈ താരങ്ങൾ ബാറ്റ് ചെയ്യാൻ ഇറങ്ങില്ല. പിച്ചുകൾ ഫ്ലാറ്റാകുമ്പോഴാണ് ഇവർ ബാറ്റിങ്ങിന് തയാറാകുക. ചരിത്രം നോക്കിയാൽ ആരൊക്കെയാണ് ഇതു സ്ഥിരമായി ചെയ്യുന്നതെന്നു നിങ്ങൾക്കു മനസ്സിലാകും.’’– വാസിം ആരോപിച്ചു. 2022 മുൾട്ടാൻ ടെസ്റ്റിൽ നാലാം ഇന്നിങ്സിൽ അഞ്ചാമനായാണ് ഇമാം ഉൾഹഖ് ബാറ്റിങ്ങിന് ഇറങ്ങിയത്. 104 പന്തുകൾ നേരിട്ട താരം 60 റണ്‍സടിച്ചു പുറത്തായിരുന്നു. ഈ മത്സരത്തിൽ കാലിനു പരുക്കേറ്റ ഇമാം ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങുകയായിരുന്നെന്നാണു വിവരം.
Auto ⏭️


