മാസപ്പടിക്കേസിൽ ഇ ഡി ലക്ഷ്യമിടുന്നത് പിണറായിയെയും മുഹമ്മദ് റിയാസിനെയും: എം വി ഗോവിന്ദൻ

എം.വി. ഗോവിന്ദൻ Image Credit : Facebook
കോഴിക്കോട് : മാസപ്പടിക്കേസിലൂടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അടിയന്തരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും സി.പി.എമ്മിനെ ഭയപ്പെടുത്തി നിറുത്താമെന്ന് ഇ.ഡിയും മാദ്ധ്യമങ്ങളും കരുതേണ്ടെന്നും ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. മാസപ്പടി കേസിലെ ഇ.ഡി റെയ്‌ഡിന്റെ പശ്ചാത്തലത്തിൽ സി.പി.എം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്ക് എതിരായ എന്തെങ്കിലും കിട്ടുമോ എന്നാണ് മാദ്ധ്യമങ്ങൾ നോക്കുന്നത്. മാദ്ധ്യമത്തണലിൽ അല്ല സി.പി.എം വളർന്നത്. മാദ്ധ്യമങ്ങൾ മൂലധന ശക്തികൾക്ക് കീഴടങ്ങി. ഇ.ഡി അന്വേഷണം നടത്തുകയല്ല ചെയ്യുന്നത്. ആദ്യം തന്നെ രാഷ്ട്രീയ ലക്ഷ്യം വയ്ക്കുന്നു. പിന്നീടാണ് അന്വേഷണം . ബി.ജെ.പിക്കാർക്ക് എതിരെ കേസില്ല. 95 ശതമാനം കേസുകളും പ്രതിപക്ഷത്തിന് എതിരെയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
അന്വേഷണ കാര്യങ്ങൾ പറഞ്ഞ് ഇ.ഡി വാർത്താക്കുറിപ്പ് ഇറക്കുന്നതി വിചിത്ര നടപടിയാണ്. ഇ.ഡി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. റെയ്ഡിൽ ഒന്നും കിട്ടിയിട്ടില്ല എന്നാണ് എഴുതി നൽകിയത്. ഇ.ഡി പടച്ചുണ്ടാക്കിയതാണ് ഹവാല ആരോപണം. അത് ആ കമ്പനി കൈകാര്യം ചെയ്തോളും. സി.പി.എമ്മിന് അതിൽ ഒരു കാര്യവും ഇല്ല. പാർട്ടിനേതാക്കൾക്കെതിരെ വന്നാൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി വീണ കേസ് കൈകാര്യം ചെയ്താൽ എതിർപ്പ് ഇല്ല. ഇ.ഡിയും മാദ്ധ്യമങ്ങളും അങ്ങനെയല്ല കാണുന്നത്. കേസ് പിണറായിയിൽ എത്തിക്കാനാണ് നീക്കം. ആ രാഷ്ട്രീയ നീക്കം ആണ് സി.പി.എം എതിർക്കുന്നത്. സി.പി.എമ്മിനെ തകർത്ത് ബി.ജെ.പിയിലേക്ക് ആളെ കൂട്ടാനാണ് ഇ.ഡി കളിക്കുന്നത്. അതാണ് നേതാക്കളെ ലക്ഷ്യം വയ്ക്കുന്നത്. അതിന് സി.പി.എം കീഴടങ്ങില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
English Summary
CPM State Secretary M.V. Govindan stated the Enforcement Directorate’s “masappadi” case targets Chief Minister Pinarayi Vijayan and Muhammad Riyas. Speaking at an explanatory meeting, he accused the ED of politically motivated actions aimed at intimidating CPM and weakening it for BJP’s gain. Govindan asserted the ED’s investigations are driven by political objectives, not genuine inquiry, and confirmed CPM would legally challenge the moves.


