AUTO
കാർട്ടിങ്ങിലെ യങ് ചാമ്പ്യനായ പതിനേഴുകാരൻ! ഇവിടെ ഡ്രൈവിങ് കുട്ടിക്കളിയല്ല

ചുമ്മാ ഡ്രൈവ് ചെയ്തു രസിക്കാൻ വേണ്ടി കാർട്ടിങ് ചെയ്യുന്നവരുണ്ട്. എന്നാൽ ആ ഡ്രൈവിങ് സീരിയസ് ആയി എടുത്ത ഒരു പതിനേഴുകാരനുണ്ട് കോഴിക്കോട്. പേര് റോണക് സൂരജ്. പ്രഫഷണൽ ഗോ കാർട്ട് ഡ്രൈവർ. ജൂണിൽ കോയമ്പത്തൂരിൽ നടന്ന ഐഎഎംഇ സീരീസ് കാർട് റെസിങ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. ഈ മത്സരത്തിലെ വിജയികൾ ഐഎഎംഇ ഏഷ്യ ചാംപ്യൻഷിപ്പിൽ മത്സരിക്കും. ചെറിയ പ്രായത്തിൽതന്നെ അധികമാരും കൈവയ്ക്കാത്ത കാർട്ടിങ്ങിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് ഈ കോഴിക്കോട്ടുകാരൻ. രാജ്യത്തുതന്നെ ആദ്യമായാണ് ഐഎഎംഇ കാർട്ട് റേസിങ് മത്സരം നടന്നത്. രാജ്യാന്തരതലത്തിലും കഴിഞ്ഞ വർഷം തായ്‌ലൻഡിൽ നടന്ന സൂപ്പർ കാർട്ട് തായ്‌ലൻഡ് രാജ്യാന്തര മത്സരത്തിൽ മാറ്റുരച്ചതാണ് റോണക്കിന്റെ ശ്രദ്ധേയമായ നേട്ടം. അന്ന് ‘ബിര കാർട്ട് സർക്യൂട്ടിൽ’ നടന്ന SKT (സൂപ്പർ കാർട്ട് തായ്‌ലൻഡ്) ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ടാം സ്ഥാനം കൈവരിച്ചിരുന്നു. സീനിയർ റൂക്കി വിഭാഗത്തിൽ റൗണക്കിന്റെ ആദ്യത്തെ രാജ്യാന്തര മത്സരമായിരുന്നു അത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന SKT യുടെ രണ്ടാം റൗണ്ടിൽ റോണക് P3 നേടിയിരുന്നു. തായ്‌ലൻഡിലെ ഡബ്ല്യുകെ മോട്ടോഴ്‌സാണ് വാഹനവും മറ്റു സാങ്കേതിക സഹായങ്ങളും നൽകിയിരുന്നത്. വേഗ ലോകത്തേക്കുള്ള ചുവടുവയ്പ്പ്ഇപ്പോൾ ചെന്നൈ ആസ്ഥാനമായുള്ള എം സ്പോർട്ട് ടീമിന്റെ ഡ്രൈവറാണ് റോണക്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കാർട്ട് ഡ്രൈവറാണ് റോണക്. ബെംഗളൂരുവിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ വിദ്യാർത്ഥിയാണ്. പഠനത്തോടൊപ്പം പരിശീലനം നടത്തുന്നതിനുമായാണ് ബെംഗളൂരുവിലേക്കു പോയത്. പ്രഫഷനൽ കാർട്ടിങ്ങിൽനിന്നു മാറി ഫോർമുല വൺ ഡ്രൈവർ കുപ്പായമണിയണമെന്നാണ് റോണക്കിന്റെ ആഗ്രഹം.
Sports ⏭️


