‘അവരുടെ ശബ്ദം അടിച്ചമർത്തുന്നത് ഭാവിയെ ചവിട്ടിമെതിക്കുന്നതിന് തുല്യം ‘; സിജെപിക്ക് ഐക്യദാർഢ്യവുമായി ടൊവിനോ

ടൊവിനോ തോമസ്
കൊച്ചി: ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ച സിജെപി പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ്. ജനാധിപത്യത്തിന്റെ നട്ടെല്ലാണ് വിയോജിക്കാനുള്ള അവകാശമെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ പേരുകൾ പരാമർശിക്കാതെ മാനവികതയുടെയും ജനാധിപത്യത്തിന്റെയും വശങ്ങളെ മുൻനിർത്തിയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, പക്ഷേ സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോൾ, അവരുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ആ രാജ്യത്തിന്റെ ഭാവിയെത്തന്നെ ചവിട്ടിമെതിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇവിടെ ചോർന്നുപോകുന്നത്.
ഈ വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ പൊതുമുതൽ നശിപ്പിച്ചോ? അക്രമത്തിന് മുതിർന്നോ? ഇത്തരമൊരു പെരുമാറ്റം നേരിടാൻ മാത്രം അവർ എന്താണ് ചെയ്തത്? വിയോജിക്കാനുള്ള അവകാശം രാജ്യത്തിന് ഭീഷണിയല്ല, മറിച്ച് ജനാധിപത്യത്തിന്റെ അടിത്തറയാണ്. എന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ വരുന്നവരോട്, നിങ്ങളെക്കാൾ നന്നായി എന്നെക്കുറിച്ച് എനിക്കറിയാം. രാഷ്ട്രീയത്തിനും മതത്തിനും മറ്റെല്ലാ വേർതിരിവുകൾക്കും അപ്പുറമാണിത്. എന്റെ രാഷ്ട്രീയം മാനവികതയാണ്. എന്റെ വിശ്വാസം സമാധാനവും. ജയ് ഹിന്ദ്’- ടൊവിനോ തോമസ് കൂട്ടിച്ചേർത്തു.
ടൊവിനോയ്ക്ക് പുറമെ പ്രമുഖ ബോളിവുഡ് താരങ്ങളും ചലച്ചിത്ര പ്രവർത്തകരും സിജെപിയുടെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.


