നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് പൊലീസ്

ഡോ.എം.കെ. റാം
കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് റാമിനെ അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി റാമിനെ വിട്ടയച്ചു. എന്നാൽ കോടതി വിട്ടയച്ചതിന് പിന്നാലെ റാമിനെ വീണ്ടും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചാണ് ക്രൈംബ്രാഞ്ച് റാമിനെ കസ്റ്റഡിയിൽ എടുത്തത്. ക്രൈംബ്രാഞ്ച് നടപടി നിയമവിരുദ്ധമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
നിതിൻ രാജ് ജീവനൊടുക്കി മൂന്നുമാസം പിന്നിടുമ്പോഴാണ് കേസിലെ പ്രധാന പ്രതിയായ ഡോ.എം.കെ. റാമിനെ കർണാടകയിൽ നിന്ന് ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി അറസ്റ്റ്ചെയ്തത്. നിതിൻ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചില്ലെന്ന് റാം അന്വേഷണ സംഘത്തിന് മൊഴി നൽകി. വകുപ്പ് മേധാവി എന്ന നിലയിൽ മാർക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു.
താടിവച്ച് രൂപം മാറിയ റാം സ്വന്തം നാടായ ആന്ധ്രപ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് കുടകിലേക്ക് കടന്നത്. മൊബൈൽ ഫോൺ ഇുയോഗിക്കാതെ രണ്ട് സഹായികൾക്കൊപ്പമായിരുന്നു ഒളിവ് ജീവിതം.


