പ്രൊഫ. ഷൊർണൂർ കാർത്തികേയൻ അന്തരിച്ചു

തൃശൂർ: സാഹിത്യസാംസ്കാരിക നായകനും ശ്രീകേരളവർമ്മ കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. ഷൊർണൂർ കാർത്തികേയൻ (82) അന്തരിച്ചു. കേരള സാഹിത്യ അക്കാഡമി മുൻ എക്സിക്യുട്ടീവ് അംഗവും 90ഓളം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഷൊർണൂർ ശാന്തിതീരത്ത്.
1942 സെപ്തംബർ 7ന് പരുത്തിപ്രയിലെ ‘പുഷ്പഗിരി”യിൽ ജനിച്ച അദ്ദേഹം, 1966ൽ താംബരം മദ്രാസ് ക്രിസ്ത്യൻ കോളേജിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ശ്രീകേരളവർമ്മ കോളേജിൽ ലക്ചറർ, വകുപ്പുമേധാവി, പ്രിൻസിപ്പൽ, വിവേകാനന്ദ കോളേജ് പ്രിൻസിപ്പൽ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സർവകലാശാലയുടെ തൃശൂർ, പാലക്കാട് കേന്ദ്രങ്ങളുടെ ഡയറക്ടറായിരിക്കെ 2002ൽ വിരമിച്ചു.
വിവിധ സർവകലാശാലകളിൽ റിസർച്ച് ഗൈഡും പരീക്ഷാ ബോർഡ് ചെയർമാനും പി.എസ്.സി ചോദ്യപേപ്പർ സെറ്ററുമായിരുന്നു. പ്രൊഫ. സി.എൽ.ആന്റണി ഫൗണ്ടേഷൻ, ശ്രീനാരായണ സാഹിത്യ അക്കാഡമി തുടങ്ങി നിരവധി സംഘടനകളുടെ അദ്ധ്യക്ഷനായിരുന്നു. സി.എൻ.അഹമ്മദ് മൗലവിയോടൊപ്പം വിശുദ്ധ ഖുർആൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. നാൽപ്പതിലേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
പരേതയായ ഡോ. വി.രാജമ്മയാണ് (മദർ ഹോസ്പിറ്റൽ) ഭാര്യ. മകൻ: ഡോ. ആശിഷ് കാർത്തിക് (ഗവ. മെഡിക്കൽ കോളേജ്, തൃശൂർ). മരുമകൾ: ഡോ. ദിവ്യ ആശിഷ് (ഗവ. മെഡിക്കൽ കോളേജ്, തൃശൂർ).


