LIFESTYLE
കപ്പ് തൂക്കുമോ? വരുമാനം 800 കോടി, ശതകോടികൾ വിലയുള്ള വീടുകൾ സ്വന്തം; കളിക്കളത്തിനു പുറത്തും രാജാവാണ് എംബപെ

ഫുട്ബോൾ മൈതാനത്ത് വേഗവും മാന്ത്രികച്ചുവടുകളും കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെ, തന്റെ ജീവിതശൈലിയിലെ രാജകീയത കൊണ്ടും വാർത്തകളിൽ നിറയുകയാണ്. കളിക്കളത്തിലെ പ്രതിഫലവും പരസ്യവരുമാനവും ഉൾപ്പെടെ പ്രതിവർഷം 95 മില്യൻ ഡോളറാണ് (ഏകദേശം 800 കോടിയിലധികം രൂപ) ഈ ഇരുപത്തിയേഴുകാരൻ സമ്പാദിക്കുന്നത്. 2025ൽ ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നാലാമത്തെ ഫുട്ബോൾ താരവും, ലോകത്തിലെ ഏറ്റവും ധനികരായ അത്ലറ്റുകളുടെ പട്ടികയിൽ 16–ാമനുമാണ് എംബപെ.അടുത്തിടെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ നിന്നും സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ, താരം തന്റെ ആഡംബര ജീവിതത്തിന്റെ കേന്ദ്രവും മാഡ്രിഡിലേക്ക് മാറ്റിയിരിക്കുകയാണ്. കോടികൾ വിലമതിക്കുന്ന മാഡ്രിഡിലെ പുതിയ കൊട്ടാരസദൃശ്യമായ മാളികയും പാരിസിലെ അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന പെന്റ്ഹൗസും എംബപെയുടെ ആഡംബര ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്.മാഡ്രിഡിലെ ‘ലാ ഫിങ്ക’ മാൻഷൻറയൽ മാഡ്രിഡിലേക്ക് മാറിയതിന് പിന്നാലെ എംബപെ സ്വന്തമാക്കിയത് മാഡ്രിഡിലെ ഏറ്റവും വിഐപി മേഖലയായ ‘പോസുവേലോ ഡി അലാർക്കോൺ’ എന്ന സ്ഥലത്തെ ആഡംബര എസ്റ്റേറ്റാണ്. ലോകപ്രശസ്തമായ ‘ബെവർലി ഹിൽസിനോട്’ ഉപമിക്കാവുന്നത്രയും പ്രൗഢിയേറിയതാണ് ‘ലാ ഫിങ്ക’ എന്ന ഈ പ്രദേശം. 13 മില്യൻ ഡോളർ (ഏകദേശം 124.06 കോടി രൂപ) വിലമതിക്കുന്ന ഈ ഭവനം എല്ലാ അർഥത്തിലും ഒരു അത്ലറ്റിന്റെ സ്വപ്നതുല്യമായ വസതിയാണ്.3,000ത്തിലധികം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭൂമിയിലാണ് ഈ എസ്റ്റേറ്റ്. ഇതിൽ ഏകദേശം 1,100 മുതൽ 1,200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയിലാണ് പ്രധാന വീട്. റയൽ മാഡ്രിഡിന്റെ മുൻ ഇതിഹാസ താരം ഗാരെത്ത് ബെയ്ൽ താമസിച്ചിരുന്ന വസതിയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.8 ആഡംബര ബെഡ്റൂമും 11 ബാത്റൂമുകളും ഈ മാളികയിലുണ്ട്. കായികതാരങ്ങൾക്ക് അനുയോജ്യമായ ഇൻഡോർ, ഔട്ട്ഡോർ നീന്തൽക്കുളങ്ങൾ, അത്യാധുനിക സൗകര്യങ്ങളുള്ള ജിം, സോന എന്നിവയും ഒരുക്കി. ഫുട്ബോളിന് പുറമെ മറ്റ് കായിക വിനോദങ്ങൾക്കായി ഒരു സ്വകാര്യ ഗോൾഫ് ഗ്രീനും ബാസ്ക്കറ്റ്ബോൾ കോർട്ടും ഇവിടെയുണ്ട്. കൂടാതെ ഒരു അത്യാധുനിക സിനിമാ തിയറ്ററും വീടിന്റെ ഭാഗമാണ്. ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ലാ ഫിങ്കയിൽ നിരവധി പ്രമുഖ കായികതാരങ്ങളും സെലിബ്രിറ്റികളുമാണ് എംബപെയുടെ അയൽക്കാരായിട്ടുള്ളത്.
Source link
CINEMA
CINEMA


