NEWS
പട്രോളിങ്ങിനിടെ കാറിടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

കാഞ്ഞങ്ങാട് ∙ ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒ സൂരജിന്റെ (32) കാലാണ് മുറിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 70 ശതമാനത്തിലേറെ പരുക്കേറ്റ കാലിൽ ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കാണാത്തതോടെ മുറിച്ചുമാറ്റുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ മറ്റൊരു സിപിഒ അലോഷ്യസിന്റെ ഒരു കാലും നേരത്തേ മുറിച്ചുമാറ്റിയിരുന്നു.ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി പാർക്ക് ചെയ്ത ലോറികളെ അവിടെ നിന്ന് മാറ്റാൻ നിർദേശിക്കുകയായിരുന്നു പൊലീസുകാർ. ഈ സമയത്ത് കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിലായിരുന്ന കാർ ഉദ്യോഗസ്ഥരെ ഇടിച്ചശേഷം പൊലീസ് ജീപ്പിന്റെ പിന്നിൽ ഇടിച്ചാണ് നിന്നത്. പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് ജീപ്പിനും കാറിനും ഇടയിൽപെട്ടു. ഇവരെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
Source link


